അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഡിസംബർ 22ന്, നിർണ്ണായക നീക്കത്തിന് സിബിഐ കോടതി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ വിധി ഈ മാസം 22ന് പുറപ്പെടുവിക്കും. കേസിന്റെ വിചാരണ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായതിന് പിന്നാലെയാണ് നിർണ്ണായക വിധി പുറപ്പെടുവിക്കാനൊരുങ്ങുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരെയാണ് സിബിഐ പ്രതി ചേർത്തിട്ടുള്ളത്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തി 28 വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്.
കാലാവധി കഴിഞ്ഞ എക്സിറ്റ് വിസയുമായി കഴിഞ്ഞാൽ 1000 റിയാൽ പിഴ: നിലപാട് കടുപ്പിച്ച് സൌദി
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ വാദം ബുധനാഴ്ചയാണ് പൂർത്തിയാകുന്നത്. താൻ നിരപരാധിയാണെന്ന വാദമാണ് കോട്ടൂർ കോടതിയിൽ ഉന്നയിച്ചത്. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതിയാക്കിയതാണെന്നും ഫാദർ അവകാശപ്പെട്ടിരുന്നു. കേസിലെ മൂന്നാം സാക്ഷിയാണ് ഫാദറിനെതിരെ നിർണ്ണായക മൊഴി നൽകിയിട്ടുള്ളത്. അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിൽ വെച്ച് കോട്ടൂരിനെ കണ്ടുവെന്ന് അടയ്ക്കാ രാജൂ മൊഴി നൽകിയിരുന്നു. ഈ മൊഴി വിശ്വസിക്കരുതെന്നാണ് കോട്ടൂരിന്റെ അഭിഭാഷന്റെ വാദം.
സിസ്റ്റർ സ്റ്റെഫിയും ഫാദർ തോമസ് കോട്ടൂരും തമ്മിലുള്ള ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താനുള്ള കാണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിസ്റ്റർ സ്റ്റെഫി ശസ്ത്രക്രിയയ്ക്ക് വിധേയയായി കന്യകാത്വം സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. രമ, പ്രിൻസിപ്പൽ ഡോ ലളിതാംബിക കരുണാകരൻ എന്നിവരുടെ മൊഴിയും പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
2008ൽ നടത്തിയ വൈദ്യ പരിശോധനയിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സമയം കേസിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം സാക്ഷിയായിരുന്ന സഞ്ജു പി മാത്യുവാണ് പിന്നീട് മൊഴി തിരുത്തിയിട്ടുള്ളത്.
Recommended Video