ഒഡിഷക്കാരന്റെ കൊലപാതകം പ്രതി മുങ്ങി, ഭക്ഷണം പാചകം ചെയ്യാൻ താമസിച്ചത് കൊലയിൽ കലാശിച്ചത്
കഴക്കൂട്ടം: കഠിനംകുളത്ത് അന്യസംസ്ഥാന തൊഴിലാളി വിപിൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞദിവസം രാത്രി 9ഓടെ ഒറീസക്കാരായ വിപിനും (38) ബെലിയായും(21) തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബെലിയാ നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.
സമീപത്തെ ഫ്ളാറ്റുകളിലെ നിർമ്മാണത്തൊഴിലാളികളായ ഇവർ എട്ടുപേരടങ്ങുന്ന സംഘമായാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോരുത്തർക്കാണ് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചുമതല. ഞായറാഴ്ച പാകം ചെയ്യാൻ വൈകിയെന്നാരോപിച്ച് വിപിൻ ബെലിയായുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് സവാള മുറിച്ചുകൊണ്ടിരുന്ന ബെലിയ കത്തി ഉപയോഗിച്ച് വിപിന്റെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. വിരലടയാള വിദഗ്ദ്ധർ ഇന്നലെ കഠിനകുളത്തെത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടാൻ ഷാഡോ പൊലീസിന്റെ സഹായത്തോടെ കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിപിനൊപ്പമുള്ള ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ രണ്ട് ദിവസത്തിന് ശേഷം ശ്‌മശാനത്തിൽ സംസ്‌കരിക്കാനാണ് തീരുമാനം. വിപിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications