നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രധാന പ്രതികൾ പിടിയിൽ! അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകര്‍!
നെടുമങ്ങാട് : ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനും സി.പി.എം പ്രവർത്തകരുടെ വീടുകൾക്കും നേരെ ബോംബേറും ആക്രമണവും നടത്തിയ കേസിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്റ്റിൽ. കരിപ്പൂര് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടിൽ എസ്. ശ്രീനാഥ് (20), കരിപ്പൂര് ഖാദി ബോഡ് ജംഗ്ഷൻ ശ്രീനാഭവനിൽ എം. ശ്രീറാം (20), ഉളിയൂർ ബ്ലോക്ക് ഒാഫീസിന് സമീപം സീതാപത്മാലയം വീട്ടിൽ ആർ. അഭിലാഷ് ( 32) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് സ്റ്റേഷൻ ബോംബേറിൽ ഒന്നാം പ്രതിയായ ആർ.എസ്.എസ് ജില്ലാ കാര്യവാഹ് പ്രവീണിനൊപ്പം സെപ്തം. 27 നു രാത്രി വാളിക്കോട്ടെ പച്ചക്കറി വ്യാപാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ശ്രീനാഥ്. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകിന്റെയും സി.ഐ സജിമോന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊലീസ് സ്റ്റേഷനു മുന്നിലും കച്ചേരി ജംഗ്ഷനിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും ആനാട് ജംഗ്ഷനിൽ ബാങ്കുകൾക്ക് നാശനഷ്ടം വരുത്തുന്നത് തടഞ്ഞ എസ്.ഐ സുനിൽ ഗോപിയേയും പൊലീസുകാരേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും നഗരസഭാ കൗൺസിലർ സി. സാബുവിന്റേതടക്കം സി.പി.എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിലും ഇവർ പ്രധാന പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ പ്രതാപചന്ദ്രൻ, സുനിൽ ഗോപി, സലീം, സി.പി.ഒമാരായ ഷാജി, രാജേഷ്, രാജീവ്, പ്രദീപ്, ഫ്രാങ്ക്‌ളിൻ, ഷിബു, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവ ശേഷം ഒളിവിലായിരിന്ന പ്രതികളെ തമ്പാനൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രീനാഥിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications