എക്സൈസ് ഓഫീസർമാരെ ആക്രമിച്ച പ്രതി അറസ്റ്റിൽ: എക്സൈസ് സംഘത്തെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചു
കിളിമാനൂർ: ഡ്രൈ ഡേ ദിനം ഓട്ടോറിക്ഷയിൽ വിദേശമദ്യം ചില്ലറവിൽപന നടത്തിവന്നയാളെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കിളിമാനൂർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പോങ്ങനാട് ആലത്തുകാവ് അക്കരവിളവീട്ടിൽ സൂരജ് (37)നെയാണ് പിടികൂടിയത്. പ്രതി മുമ്പ് നിരവധി അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. വിദേശമദ്യ കുപ്പികളുമായി ആട്ടോറിക്ഷയിൽ കറങ്ങിനടന്ന് കിളിമാനൂർ, കക്കാക്കുന്ന് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വില്പന നടത്തിവരുകയായിരുന്നു പ്രതി.
പ്രതി ആലത്ത്കാവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ടയുടൻ പ്രതി ആട്ടോ വേഗത്തിൽ എടുത്ത് എക്സൈസ് സംഘത്തെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എക്സൈസ് സംഘത്തെ ഇടിച്ച് നിയന്ത്രണം വിട്ട ആട്ടോ നടുറോഡിൽ മറിഞ്ഞ് പ്രതി സൂരജിനും പരിക്കേറ്റു. എക്സൈസ് സി.ഇ.ഒമാരായ ആദർശ്, അനീഷ് എന്നിവർക്കും സാരമായ പരിക്കേറ്റു.

പരിക്കേറ്റ മൂവരെയും കേശവപുരം ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജിൽ എത്തിച്ചു. പ്രതി സൂരജിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സമാനമായ കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് പ്രതി വീണ്ടും വിദേശമദ്യ വില്പനയുമായി ഇറങ്ങിയത്. പ്രതിയുടെ ആട്ടോറിക്ഷയിൽ നിന്നു അനധികൃതമായി സൂക്ഷിച്ച എട്ടരലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എസ്.പി അനിൽകുമാറിന് പുറമേ പ്രിവന്റിവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സി .ഇ .ഒ മാരായ എസ്. അനീഷ്, ആദർശ്, രാധാകൃഷ്ണപിള്ള, ഗിരീഷ് കുമാർ, ഡബ്ല്യുസി ഇ ഒ ലിജി ഡ്രൈവർ ഗിരീശൻ എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications