കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, തലസ്ഥാനത്ത് 484 പേർക്കെതിരേ നടപടി
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 484 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
Recommended Video
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച അഞ്ചു പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 101 പേരിൽനിന്നു പിഴ ഇടാക്കി. 378 പേരെ താക്കീത് ചെയ്തു വിട്ടയച്ചതായും കളക്ടർ അറിയിച്ചു. ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്.
ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് 4,290 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 266 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ആറും കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നതിന് 51 ഉം കേസുകൾ ചാർജ് ചെയ്തു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ ഇറങ്ങിയ 1,037 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 266ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് നാലും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 423ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 1,514 ഉം മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 555 ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 38 ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 12ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 79 പേർക്കെതിരേയും നടപടിയെടുത്തതായി കളക്ടർ അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. നിയമലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിൻകര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠൻ നായർ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിൻ ആൽബിൻ (68), ആറ്റിങ്ങൽ സ്വദേശി ജനാർദനൻ (70) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.