50 രൂപയ്ക്ക് ടിക്കറ്റെടുത്ത് മണിയൻപിള്ള രാജു; കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നത് 35 വർഷത്തിന് ശേഷം
തിരുവനന്തപുരം: 35 വർഷത്തിന് ശേഷം കെഎസ്ആർടിസി ബസ്സിൽ കയറിയ മണിയൻപിള്ള രാജുവിനെ കണ്ടപ്പോൾ തലസ്ഥാനവാസികൾക്കും കൗതുകം. കെഎസ്ആർടിസി പുതുതായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിലെ സാധാരണയാത്രക്കാരനായാണ് രാജു സിഎംഡി ബിജു പ്രഭാകറിനൊപ്പം യാത്ര ചെയ്തത്. സിറ്റി സർക്കുലർ സർവീസിൻ്റെ പ്രചരണാർത്ഥം തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴസായിരുന്നു യാത്ര സംഘടിപ്പിച്ചത്.
കെഎസ്ആർടിസി ബസിൽ കയറിയ മണിയൻപിള്ള രാജുവിൻ്റെ ക യാത്രക്കാർ ഞെട്ടി. ദേ, ഇത് മണിയൻപിള്ള രാജുവല്ലേ, ഇദ്ദേഹം എന്താ ഇവിടെയെന്നായി മറ്റു സഹ യാത്രക്കാർ. സിറ്റി സർക്കുലർ സർവീസിലെ യാത്രക്കാരനായി എത്തിയതായിരുന്നു താരം. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകറിനും, എസ്.എൻ. രഘുചന്ദ്രൻനായർക്കും, ഇ.എം നജീബിനുമൊപ്പം കൂടി സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് രാജു യാത്ര തുടർന്നു.

അതിനിടെ, കണ്ടക്ടർ എത്തിയപ്പോൾ മടിച്ചുനിൽക്കാതെ നഗരം ചുറ്റിയുള്ള യാത്രക്കായി 50 രൂപക്ക് ടിക്കറ്റുമെടുത്തു. 50 രൂപയ്ക്കുള്ള ടിക്കറ്റെടുത്താൽ 24 മണിക്കൂറും ബസ്സിൽ യാത്ര ചെയ്യാമെന്ന് ബിജുപ്രഭാകർ പറഞ്ഞതോടെ, എന്നാലിനി ടിക്കറ്റുമെടുത്ത് നഗരവും ചുറ്റി ഇവിടെ കിടന്നുറങ്ങിയിട്ടെ പോകുന്നുള്ളൂവെന്ന മണിയൻപിള്ള രാജുവിൻ്റെ ചിരി മറ്റുള്ളവരിലും പൊട്ടിച്ചിരിയുണ്ടാക്കി. ഒടുവിൽ നഗരം ചുറ്റി കറങ്ങിയ ശേഷം വെള്ളയമ്പലത്തെ കോഫി ഹൗസിലെത്തി ചായയും കുടിച്ച ശേഷമാണ് താരം മടങ്ങിയത്.

കെഎസ്ആർടിസിയിലെ രസകരമായ യാത്രയ്ക്കുശേഷം മണിയൻപിള്ള രാജു പറഞ്ഞതിങ്ങനെ. കെഎസ്ആർടിസി വികസന കുതിപ്പിലാണ്. പൊതുഗതാഗത സംവിധാനമായ കെ.ആർ.ടി.സി.യിൽ പുതിയ മാറ്റങ്ങൾ ആവിഷ്കരിക്കുന്നതിൽ സന്തോഷം. നഗരവാസികൾക്കു വേണ്ടത് ഇത്തരം സർവീസുകളാണ്. നഗരം ചുറ്റി കറങ്ങുന്നതിനൊപ്പം ഇതൊരു വിനോദം കൂടിയാണ്. സിറ്റി സർക്കുലർ സർവീസുകൾ നമ്മുടെ മെട്രോ സർവീസാണ്. കുടുംബത്തോടെ എല്ലാവരും ഇതിൽ യാത്ര ചെയ്യാൻ മുൻകൈയെടുക്കണം. കട്ടപ്പുറത്തിരിക്കാതെ കെഎസ്ആർടിസി ഇനി രാജകീയമായി കറങ്ങിക്കൊണ്ടിരിക്കും.

തലസ്ഥാനവാസികൾക്കായി പുതുതായി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചിട്ടുള്ള സിറ്റി സർക്കുലർ സർവീസിലൂടെ ജനങ്ങളുടെ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ടിക്കറ്റ് ചാർജിൽ വൻ ഇളവുകളാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി കോർപ്പറേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിനു പുറത്തേക്കും ഇത്തരം സർവീസുകൾ വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും സിഎംഡി വ്യക്തമാക്കി.

ഒരു സര്‍ക്കിള്‍ ചുറ്റികറങ്ങാന്‍ 10 രൂപ മാത്രമായിരിക്കും ചാര്‍ജ്. 24 മണിക്കൂറിന് 50 രൂപ ഈടാക്കും. മറ്റു ടിക്കറ്റ് ചാർജുകളെല്ലാം ജനുവരി 15 വരെ നിർത്തലാക്കും. ജനങ്ങൾ കൂടുതൽ സർവീസുകളുമായി അടുക്കുന്നതോടെ മറ്റു ബസ്സുകൾ നഗരത്തിൽ നിന്ന് പതിയെപ്പതിയെ നിർത്തലാക്കും - ബിജുപ്രഭാകറിൻ്റെ വാക്കുകൾ ഇങ്ങനെ.
മൂന്നു മാസത്തിന് ശേഷം മാത്രമേ ഇതിൽ നിന്ന് കോർപ്പറേഷന് മികച്ച രീതിയിൽ വരുമാനം ലഭിക്കുയുള്ളുവെന്നാണ് കണക്കുകൂട്ടൽ. നഗരത്തിനു പുറത്തേക്കു സർവീസ് വ്യാപിക്കുന്നതോടെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് തുടങ്ങിയിടങ്ങളിലും സർക്കുലർ സർവീസ് നിലവിൽ വരും. സീസൺടിക്കറ്റുകൾ, മാസടിക്കറ്റുകൾ എന്നിവ നടപ്പിലാക്കാനും കെഎസ്ആർടിസി ഉദ്ദേശിക്കുന്നതായും ബിജുപ്രഭാകർ വ്യക്തമാക്കി.
ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ; അമേയയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications