ഇതിനൊരു തീരുമാനമില്ലെങ്കിൽ രാഷ്ട്രീയത്തിലിറങ്ങും, ഭീഷണിയല്ല! തുറന്നടിച്ച് മല്ലിക സുകുമാരൻ!
തിരുവനന്തപുരം: മൂന്നാമതൊരു പ്രളയത്തെ കുറിച്ചുളള ഭീതിയിലാണ് കേരളം. ഇതിനകം തന്നെ മഴ പെയ്തും ഡാം തുറന്നത് മൂലവും തിരുവനന്തപുരത്ത് അടക്കം വെള്ളം കയറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. നടി മല്ലികാ സുകുമാരന്റെ വീട്ടിലടക്കം വെള്ളം കയറി.
ബോട്ടിലാണ് മല്ലികാ സുകുമാരനെ വീട്ടില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ പ്രളയകാലത്തും വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ ചെമ്പില്‍ രക്ഷപ്പെടുത്തുന്ന ദൃശ്യം വൈറലായിരുന്നു. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങും എന്നാണ് മല്ലിക വ്യക്തമാക്കിയിരിക്കുന്നത്.
13 വീടുകളിലാണ് വെള്ളം കയറിയത്
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അരുവിക്കര ഡാം തുറന്നതോടെയാണ് സ്ഥിതി മോശമായത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയാണ് ഡാം തുറന്നത് എന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. കുണ്ടമണ്‍കടവ് ഏലാ റോഡിലെ മല്ലിക സുകുമാരന്റേത് അടക്കമുളള 13 വീടുകളിലാണ് വെള്ളം കയറിയത്.
ഇനി പ്രതികരിക്കാതിരിക്കാനാവില്ല
തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി ഇവരെ ബോട്ടില്‍ ഒഴിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇനി പ്രതികരിക്കാതിരിക്കാനാവില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഒരു ശബ്ദ സന്ദേശത്തില്‍ മല്ലിക. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ: സാധനങ്ങള്‍ വീടിന്റെ മുകളില്‍ കൊണ്ട് വെച്ചു. വണ്ടി സിദ്ധു പനക്കലിന്റെ വീട്ടിലും കൊണ്ടിട്ടു.
വെള്ളം പൊങ്ങിയത് ഉറങ്ങിക്കിടക്കുമ്പോഴാണ്
തനിക്ക് അവിടെ നിന്നും ബോട്ടില്‍ കയറി ചേട്ടന്റെ വീട് വരെ വരുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ എല്ലാവര്ക്കും അങ്ങനെ ആണോ. വെള്ളം പൊങ്ങിയത് ഉറങ്ങിക്കിടക്കുമ്പോഴാണ്. വേറൊരു വശത്ത് നിന്ന് കൊറോണ വരുന്നത് കൊണ്ട് കരുതിയിരിക്കണം എന്ന് പറയുന്നു. 10 വയസ്സിന് താഴെ പ്രായമുളള കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായമുളളവരും വീടിന് പുറത്തിറങ്ങരുത് എന്ന് പറയുന്നു.
തുറന്ന് വിടെടാ എന്ന് പറയുന്നതാവും
എന്നിട്ടാണ് ഡാം തുറന്ന് വിടുന്നത്. അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശം എന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. സാറേ ഡാം നിറയുന്നു എന്ന് ആരെങ്കിലും പറയുമ്പോള്‍ തുറന്ന് വിടെടാ എന്ന് പറയുന്നതാവും. ഇതൊക്കെ ആര് പോയി നോക്കുന്നു. കഷ്ടമാണിത്. മുന്നറിയിപ്പ് നല്‍കാതെ ഡാം തുറക്കുന്നതിനിടെ ആരും പ്രതികരിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങും.
മൂന്ന് വര്‍ഷമായി താന്‍ പറയുന്നു
ഇത് ഭീഷണി അല്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഇവിടെ രാഷ്ട്രീയക്കാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ജീവിക്കാന്‍ പറ്റില്ല. കനാല്‍ വൃത്തിയാക്കണം എന്ന കാര്യം മൂന്ന് വര്‍ഷമായി താന്‍ പറയുന്നുണ്ട്. ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന മാത്യു ടി തോമസിനെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് കൊടുത്തു. കനാലിലെ ചവറും പ്ലാസ്റ്റിക്കും നീക്കി വശങ്ങള് ചെത്തി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
ഫണ്ടില്ല എന്നാണ് മറുപടി
കനാല്‍ വൃത്തിയാക്കിയിലെങ്കില്‍ നിറഞ്ഞ് തങ്ങളുടെ റോഡിലും മുറ്റത്തും വെള്ളം കയറും എന്ന് പറഞ്ഞതാണ്. ഫണ്ടില്ല എന്നാണ് മറുപടി. വെറും 80 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഫണ്ടില്ലാത്തത് കൊണ്ടാണോ 75 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്ത് 5 ലക്ഷത്തിന് വീട് വാടകയ്ക്ക് എടുക്കുന്നത് എന്നും മല്ലിക ചോദിക്കുന്നു. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. ശത്രുക്കളുണ്ടായാലും പ്രതികരിക്കുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.