ഇലക്ട്രോണിക്സ് ഏജൻസിയിൽ നിന്നും 20 ലക്ഷം തട്ടിയ ജീവനക്കാരൻ പിടിയിൽ
ഉള്ളൂർ: വ്യാജ രേഖകൾ ചമച്ച് ആറ്റിൻകര ഇലക്ട്രോണിക്സ് ഏജൻസിയിൽ നിന്നും 20 ലക്ഷം തട്ടിയ ജീവനക്കാരനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. സ്ഥാപനത്തിന്റെ പോങ്ങുംമൂടിലെയും കാരയ്ക്കാമണ്ഡപത്തിലെയും ശാഖകളുടെ ഇൻചാർജ്ജും ഇ.എം.ഐ അഡ്വൈസറുമായ കവടിയാർ വിക്രമാ ഹിൽസിൽ കിരൺ സജി(25)യാണ് പിടിയിലായത്. കഴിഞ്ഞ ആറു മാസത്തിനിടെയാണ് തട്ടിപ്പ് നടന്നത്.
തവണ വ്യവസ്ഥയിൽ സാധനങ്ങൾ വിൽപന നടത്തിയതായി വ്യാജ രേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഗഡു അടച്ച് ഉപകരണം കരസ്ഥമാക്കിയതിന് ശേഷം മറിച്ച് വിൽക്കും. കിട്ടിയ പണം മുഴുവൻ ആഡംബര ജീവിതം നയിക്കുവാനാണ് ചെലവഴിച്ചിരുന്നത്. ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്നതും സ്റ്റോക്കിൽ കുറവും ശ്രദ്ധയിൽ പെട്ടതോടെയാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴക്കൂട്ടം സൈബർ സിറ്റി എ.സി അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജ് സി.ഐ ബിനുകുമാർ എസ്.ഐ മാരായ ഡി.ഗിരിലാൽ, ബി.സാബു, സതീഷ് ശേഖർ എ.എസ്.ഐ ലാൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications