വാഹനപരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം: തിരുവനന്തപുരത്ത് സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെയാണ് സൈനികൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ആക്രമണത്തിനിടെ രണ്ട് എസ്ഐമാർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കൈക്ക് പൊട്ടലുമേറ്റിട്ടുണ്ട്. ഇതോടെ സംഭവത്തിനുത്തരവാദിയായ കെൽവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം വാഹന പരിശോധന നടക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയോടും ഇയാൾ മോശമായി പെരുമാറിയെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവത്തിൽ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സൈനികൻ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് പോലീസിന് നേരെ ഗുണ്ടാ സംഘങ്ങളുടെ ആക്രമണമുണ്ടായിരുന്നു. പോലീസുകാരുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയാണ് സംഭവം. ഈ സംഘം പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമലേശ്വരത്ത് വീട് ആക്രമിച്ച് മോഷണം നടത്തി മുങ്ങിയ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘമാണ് ഇതിനിടെ ആക്രമിക്കപ്പെട്ടത്.

വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നീ പ്രതികൾ സ്ഥലത്തുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് മഫ്ടിയിലായിരുന്നു എത്തിയതെങ്കിലും ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് ജീപ്പ് തടയിട്ട് പ്രതികളെ തടയാൻ ശ്രമിച്ചത്. ഇതിനിടെ പ്രതികൾ തധങ്ങൾ സഞ്ചരിച്ച കാർ പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഗ്ലാസ് തകർത്ത് പ്രതികളെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications