ശബരിമല കർമ്മസമിതി പ്രവർത്തകന്റെ വീട്ടിൽ അതിക്രമം : നെടുമങ്ങാട് എ.എസ്.പി അന്വേഷിക്കും
പാലോട്: ശബരിമല കർമ്മസമിതി പ്രവർത്തകനെ രാത്രി വീട് വളഞ്ഞ് പിടികൂടുകയും മാതാപിതാക്കളെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്‌തെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിനാണ് ചുമതല.ആർ.എസ്.എസ് പ്രവർത്തകൻ പാലോട് ചല്ലിമുക്ക് സ്വദേശി സജീവിനെയാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്.
സി.ഐയുടെ സാന്നിദ്ധ്യത്തിൽ സജീവിന്റെ മാതാവ് ഓമനയെയും ഭാര്യ അനുജയെയും പൊലീസുകാർ കൈയേറ്റം ചെയ്‌തെന്നാണ് പരാതി.വലതുകൈക്ക് പൊട്ടലേറ്റ ഓമന പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.സജീവിനെ വിലങ്ങു വെച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയ ജീപ്പിലാണ് അമ്മയെയും ഭാര്യയെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചതെന്നും അടുക്കള വാതിൽ തകർത്ത് വീട്ടിൽ കയറിയ പൊലീസ് സംഘത്തിൽ വനിതാപൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും ഓമന റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ വിശദമാക്കിയിട്ടുണ്ട്.

കുറ്റക്കാരായ പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ് സംസ്ഥാന സമിതിയംഗം പ്രസാദ് ബാബുവിന്റേയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷിന്റെയും നേതൃത്വത്തിൽ റൂറൽ എസ്.പിക്ക് നിവേദനം നൽകി.ആർ.എസ്.എസ് നേതാക്കളായ കൃഷ്ണകുമാർ,രമേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications