നന്ദിയോട് ക്ഷീരോത്പാദക സംഘത്തിൽ അഡ്മിനിസ്ട്രേറ്റിവ് ചെയർപേഴ്‌സന് മർദ്ദനം; അക്രമം നടത്തിയത് മൂന്നംഗ സംഘം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ
പാലോട് : നന്ദിയോട് ക്ഷീരോത്പാദക സഹകരണ സംഘം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അദ്ധ്യക്ഷയെ മൂന്നംഗ സംഘം കൈയേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ ചെയർപേഴ്‌സൺ ബി.എസ്. ഉഷാകുമാരിയെ പാലോട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ ഭരണസമിതി പ്രസിഡന്റ് കുസുമകുമാരി, നന്ദിയോട് സ്വദേശികളായ സുഭാഷ്, രാജു എന്ന വിശ്വനാഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സുഭാഷും രാജുവും കസ്റ്റഡിയിലാണ്.
രണ്ടുവർഷത്തിനു ശേഷം ജനുവരി മൂന്നിന് ഇലക്‌ഷൻ പ്രഖ്യാപിച്ചിരിക്കെ ഇന്നലെയായിരുന്നു സംഭവം. ഓഫീസിൽ അതിക്രമിച്ചു കയറിയ സംഘം ഉഷാകുമാരിയെ മുഖത്തടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. ഇലക്ടറൽ ഓഫീസറുടെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമമെന്ന് ഉഷാകുമാരി പറഞ്ഞു.121 അംഗ വോട്ടർ പട്ടികയിൽ അമ്പതോളം പേരെ കോടതി അയോഗ്യരാക്കിയിരുന്നു.

71 പേരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇതിനു മുമ്പും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാന്മാർക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ട്. ഇതേതുടർന്ന് രണ്ടു തവണ മാറ്റി വച്ച സംഘം തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ചെയർപേഴ്‌സന്റെ മേൽനോട്ടത്തിൽ നടത്താൻ തീരുമാനിച്ചത്. 20ന് നാമനിർദ്ദേശ പത്രിക സ്വീകരിക്കും. 21ന് സൂക്ഷ്മ പരിശോധനയും നടക്കും.












Click it and Unblock the Notifications