പിപിഇ ധരിച്ച് കൊവിഡ് രോഗിയുടെ സംസ്ക്കാരം നടത്തി ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ, സന്ദേശവും താക്കീതും!
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തില്‍ കൊവിഡിനെ പോലും വക വെയ്ക്കാതെ സഹായിക്കാന്‍ ആളുകള്‍ ഓടിയെത്തുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂരിലും രാജമലയിലും കേരളം കണ്ടതാണ്. ചിലയിടത്ത് ആളുകള്‍ ഇത്തരം നന്മകളുടെ വെളിച്ചമാകുമ്പോള്‍ ചിലയിടുത്തത് ആളുകളെ കൊവിഡിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്ന ചുമതല ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് കുമാർ ആണ് ഏറ്റെടുത്ത് നടത്തിയത്. കോട്ടയത്ത് ശവസംസ്ക്കാരം തടഞ്ഞത് പോലെ ആറ്റിങ്ങലിലും ബിജെപി ജനപ്രതിനിധികളാണ് ജനങ്ങളിൽ ആശങ്കയും ഭീതിയും നിറച്ചതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ആരോപിക്കുന്നു.
കരുതലും മനുഷ്യപ്പറ്റും കടലോളം
മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കോവിഡ് ബാധിച്ചു മരിച്ച അഞ്ചുതെങ്ങു സ്വദേശിയുടെ മൃതദേഹം സംസ്ക്കരിക്കാനുള്ള ചുമതല പിപിഇ കിറ്റു ധരിച്ച് സ്വയം ഏറ്റെടുത്ത ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്കുമാർ ഒരേ സമയം സന്ദേശവും താക്കീതുമാണ് സമൂഹത്തിനു നൽകുന്നത്. കരുതലും മനുഷ്യപ്പറ്റും കടലോളം കാണിക്കേണ്ട കാലത്ത് പ്രദീപ്കുമാറിനെപ്പോലുള്ളവർ ഉൾക്കരുത്തോടെ ജനങ്ങൾക്കു മുന്നിൽ നിൽക്കുന്ന കാഴ്ച തികച്ചും ആവേശകരമാണ്.
സ്നേഹത്തിന്റെയും ആർദ്രതയുടെയും ഏടുകൾ
കരിപ്പൂരും പെട്ടിമലയിലേയ്ക്കും ദുരന്തമുഖത്തേയ്ക്ക് എല്ലാം മറന്ന് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെ പ്രത്യുൽപന്നമതിത്വം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതേയുള്ളൂ. അത്തരം മനുഷ്യരുടെ മുന്നിലാണ് പ്രദീപ് കുമാർ തലയുയർത്തി നിൽക്കുന്നത്. ഈ കോവിഡ് കാലത്ത് കേരളം രചിച്ച സ്നേഹത്തിന്റെയും ആർദ്രതയുടെയും ഏടുകളിലൊരെണ്ണം അദ്ദേഹത്തിനും സ്വന്തം.
ദുഷ്പ്രവണതയുടെ തെളിവ്
ഇത് ഒരുവശം. ഇത്രയും പറയുമ്പോൾത്തന്നെ നമ്മുടെ കേരളത്തിൽ വളർന്നുവരുന്ന മറ്റൊരു ദുഷ്പ്രവണതയുടെ തെളിവുകൂടിയാണ് ഈ സംഭവം എന്നതും കാണാതിരുന്നുകൂടാ. എന്തുകൊണ്ട് പ്രദീപ് കുമാറിന് പിപിഇ കിറ്റു ധരിച്ച് ഈ ചുമതല ഏറ്റെടുക്കേണ്ടി വന്നു? ഏതാനും നാളുകൾക്കു മുമ്പാണല്ലോ കോവിഡ് രോഗിയുടെ മൃതദേഹം പൊതുശ്മശാനത്ത് സംസ്ക്കരിക്കാനാവില്ല എന്ന നിലപാടുമായി കുറച്ചുപേർ സമരവുമായി രംഗത്തെത്തിയത്.
പാവപ്പെട്ട ജനങ്ങളെ കുത്തിച്ചെലുത്തി
തീർത്തും അശാസ്ത്രീയവും യുക്തിയുടെ കണികപോലുമില്ലാത്തതുമായ വാദങ്ങൾ പാവപ്പെട്ട ജനങ്ങളിൽ കുത്തിച്ചെലുത്തി അവരെ സമരരംഗത്തിറക്കിയത് ബിജെപി കൌൺസിലറായിരുന്നു എന്നും നാം കണ്ടു. ആറ്റിങ്ങലിലും സംഭവിച്ചത് മറ്റൊന്നല്ല എന്നാണ് മനസിലാകുന്നത്. ജനങ്ങളിൽ ആശങ്കയും ഭീതിയും നിറച്ചതിൽ പ്രദേശത്തെ ബിജെപി ജനപ്രതിനിധികൾക്ക് നല്ല പങ്കുണ്ട് എന്നാണ് മനസിലാക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണിത്. മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം സ്വന്തമായി ഇല്ലാത്തവരാണല്ലോ പൊതുശ്മശാനം തേടി എത്തുന്നത്.
മുതലെടുപ്പു നടത്താൻ ബിജെപി
അവിടെ മൃതശരീരം ദഹിപ്പിക്കാൻ അനുവദിക്കില്ല എന്ന നിലപാടു സ്വീകരിക്കാൻ ആർക്കും അവകാശമില്ല. അതു തടയുന്ന പ്രവണത ഒരിക്കലും അനുവദിക്കാനുമാവില്ല. ഇല്ലാത്ത പ്രശ്നമുണ്ടാക്കി ഒരു വലിയ ക്രമസമാധാനപ്രശ്നം സൃഷ്ടിച്ച് അതിൽ നിന്ന് മുതലെടുപ്പു നടത്താൻ ബിജെപി കേരളത്തിലുടനീളം ശ്രമിക്കുന്നതുണ്ട്. ഇതു വകവെച്ചു കൊടുക്കാനാവില്ല. തെറ്റിദ്ധാരണയാൽ സൃഷ്ടിക്കപ്പെട്ട രോഷവും പ്രകടിപ്പിച്ച് ഇരച്ചെത്തിയ ജനങ്ങളെ അക്ഷോഭ്യനായി നിന്ന് സമാശ്വസിപ്പിക്കുന്ന പ്രദീപ് കുമാറിന്റെ ഒരു വീഡിയോ ഞാൻ കണ്ടു.
ജനകീയാംഗീകരത്തിന്റെ കരുത്ത്
നഗരസഭാ ചെയർമാൻ എന്ന നിലയിലും വൈസ് ചെയർമാൻ എന്ന നിലയിലും കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം ആറ്റിങ്ങൽ നഗരസഭയിൽ നേതൃത്വം കൊടുക്കുന്ന ഒട്ടേറെ തനതു പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തിപരമായിത്തന്നെ എനിക്കറിയുന്നതാണ്. ആ പ്രവർത്തനങ്ങളിലൂടെയാകെ സമാഹരിച്ച ജനകീയാംഗീകരത്തിന്റെ കരുത്താണ് ഇങ്ങനെയൊരു ജനക്കൂട്ടത്തെ ശരിയായ ദിശയിലേയ്ക്ക് നയിക്കാനും മറ്റു പ്രശ്നങ്ങളിലേയ്ക്ക് വളരാതെ ഇത്തരമൊരു പരിഹാരമാർഗത്തിലൂടെ പര്യവസാനമുണ്ടാക്കാനും കഴിഞ്ഞത്. കോവിഡ് പ്രതിരോധ, സമാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിനു തന്നെ മാതൃകയാണ് ആറ്റിങ്ങൽ നഗരസഭ. അത് വിശദമായ മറ്റൊരു കുറിപ്പിലൂടെ പറയേണ്ടതാണ്.
അവരെ പിരിച്ചു വിട്ടു
എന്നാൽ ഈ സംഭവം നമുക്കാകെ നൽകുന്ന താക്കീതിന്റെ പാഠവും നാം ഉൾക്കൊള്ളണം. നാളെ ഇത് കേരളത്തിലെവിടെയും ആവർത്തിക്കാം. ആറ്റിങ്ങലിൽത്തന്നെ ചെയർമാൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും മുനിസിപ്പാലിറ്റിയിലെ ദിവസവേതനക്കാർ ശവസംസ്ക്കാര പ്രവർത്തനങ്ങളിൽ സഹകരിക്കാതെ മാറി നിന്നു എന്നാണ് മനസിലാകുന്നത്. അവരെ പിരിച്ചു വിട്ടു എന്നും. ലോകത്തിലാകെ മാതൃകയായിക്കൊണ്ട് ധാരാളം പ്രവർത്തനങ്ങൾ കേരളത്തിന് ഏറ്റെടുക്കാൻ കഴിയുന്നത് നമ്മുടെ സർക്കാർ സംവിധാനത്തിന്റെ മികവുകൊണ്ടു കൂടിയാണ്. അതിലൊരു പുഴുക്കുത്തായി ഇത്തരം മനോഭാവമുള്ളവരെ വെച്ചുപൊറുപ്പിക്കാനാവില്ല.
മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃക
കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലിരുന്ന കുഞ്ഞിന് പാമ്പുകടിയേറ്റപ്പോൾ രക്ഷകനായി എത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു, കുന്നംകുളത്ത് കോവിഡ് നിരീക്ഷണത്തിലായിരിക്കെ തൂങ്ങിമരിച്ച വയോധികയുടെ മൃതദേഹം താഴെയിറക്കാൻ ധൈര്യപൂർവം മുന്നോട്ടുവന്ന സിപിഐ എം പ്രവർത്തകർ, തൃശൂർ പഴയന്നൂരിൽ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാൻ ആരുമില്ലാതെ വന്നപ്പോൾ ഓടിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, കണ്ടെയൻമെന്റ് സോണുകളിൽ പിപിഇ കിറ്റും ധരിച്ച് ആശ്വാസമെത്തിക്കുന്ന മാരാരിക്കുളത്തെയും മറ്റു പ്രദേശങ്ങളിലെയും പാലിയേറ്റീവ് പ്രവർത്തകർ എന്നിവരിലൂടെയെല്ലാം നാം ദർശിച്ച മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകകളിൽ അഭിമാനത്തോടെ പ്രദീപിനെയും ചേർക്കട്ടെ.
കേരള മാതൃക
അച്ഛനും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലായപ്പോൾ അവരുടെ പിഞ്ചുകുഞ്ഞിനെ സംരക്ഷിച്ച കൊച്ചിയിലെ ഡോ. മേരി അനിതയും എട്ടു വൈദികരടങ്ങുന്ന സാന്ത്വനം വളന്റിയർ സേന രൂപീകരിച്ച തൃശൂർ അതിരൂപതയും മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാൻ തീരുമാനിച്ച ആലപ്പുഴ രൂപതയുമൊക്കെ കേരള മാതൃകയുടെ ഈ പാഠപുസ്തകത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്'' .