ആറ്റുകാല്‍ പൊങ്കാല: വീടുകളില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് പറയുന്നു
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തു കൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
രണ്ടാമത്തേത് തീയില്‍ നിന്നും പുകയില്‍ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകള്‍ വേഗത്തില്‍ കുറഞ്ഞ് വരികയാണ്. എങ്കിലും ഒമൈക്രോണ്‍ വകഭേദമായതിനാല്‍ രോഗം വളരെ വേഗം പടരും.
ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിൽ ഉണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുന്നതിങ്ങനെ:-
· പുറത്ത് നിന്നുള്ളവര്‍ വീടുകളില്‍ എത്തുന്നുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുക
· പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്
· പുറത്ത് നിന്നും വരുന്നവര്‍ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക
· തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവര്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
· സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പര്‍ശിക്കരുത്
· ചൂടുകാലമായതിനാല്‍ തീപിടിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം
· സാനിറ്റൈസര്‍ തീയുടെ അടുത്ത് സൂക്ഷിക്കരുത്.
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്
· കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
· അലക്ഷ്യമായി വസ്ത്രം ധരിക്കരുത്
· ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· അടുപ്പില്‍ തീ അണയും വരെ ശ്രദ്ധിക്കണം
· ചടങ്ങുകള്‍ കഴിഞ്ഞ് അടുപ്പില്‍ തീ പൂര്‍ണമായും അണഞ്ഞു എന്നുറപ്പാക്കണം
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. - മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം, നാളെ ആറ്റുകാൽ പൊങ്കാല നടക്കും. പൊങ്കലയ്ക്കായി 10.50 നാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിക്കേണ്ടത്.
'ഹിജാബിന് ഭരണകൂടത്തിന്റെ മൗന സമ്മതം ഉണ്ട്'; പ്രതിഷേധിച്ച് ബഹ്റൈൻ പാർലമെന്റിൽ പ്രമേയം
ക്ഷേത്ര ട്രസ്റ്റ് ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ പൊങ്കാല നടത്തേണ്ടതില്ല എന്നും ഈ സാഹചര്യത്തിൽ ഈ തീരുമാനം പ്രായോഗികമല്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിക്കുകയായിരുന്നു. 12 . 20 ന് പൊങ്കാല നിവേദിക്കും.
പൊങ്കാല ദിവസം പൊങ്കാല നിവേദിക്കുന്നതിന് പൂജാരിമാരെ ക്ഷേത്രത്തിൽ നിയോഗിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം കണക്കിലെടുത്ത് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറ്റുകാൽ പൊങ്കാല ഭക്തർ വീടുകളിലാണ് ഇടുന്നത്. കഴിഞ്ഞ വർഷവും കൊവിഡ് സാഹചര്യത്തിൽ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല നടത്തിയത്.
കഴിഞ്ഞ വർഷവും സർക്കാർ 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ കഴിയും എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇത്തവണയും സർക്കാർ വ്യക്തമാക്കി. എന്നാൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ, ഇളവുകൾ അനുവദിക്കുന്നത് രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Recommended Video