കൂട്ടം കൂടിയ ഡിവൈഎഫ്‌ഐക്കാരെ ലാത്തിവീശി അടിച്ചോടിച്ചു, എസ്‌ഐക്ക് ഗുഡ് എന്‍ട്രി സര്‍വീസ്
പാറശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ് പൊലീസ്. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കുമെന്ന മുന്നറിയിപ്പും പൊലീസിന്റെ ഭാഗത്ത് നിന്നും വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ തിരുവനന്തപുരത്തെ പാറശാലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നടപടി ആവശ്യപ്പെട്ട പൊലീസുകാര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ഗുഡ് എന്‍ട്രി. കൊറോണ പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടിയാണ് ബഹുമതി നല്‍കിയത്. പാറശാല എസ്‌ഐ ശ്രീലാല്‍, ചന്ദ്രശേഖരന്‍, മറ്റ് മൂന്ന് പൊലീസുകാര്‍ എന്നിവര്‍ക്കാണ് ഡിഐജിയുടെ ഡുഡ് എന്‍ട്രി ഉത്തരവ് എത്തിയത്.

ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു സംഭവം. നടുത്തോട്ടം ചാനലിന് സമീപം കൂട്ടം കൂടി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ധിക്കാരപരമായ പ്രതികരണം ഉണ്ടായപ്പോള്‍ പൊലീസ് കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചു. എന്നാല്‍ തന്നെ കഴുത്തില്‍ ലാത്തികൊണ്ട് മര്‍ദ്ദിച്ചെന്ന് കാട്ടി നടുത്തോട്ടം സ്വദേശി ശ്രീജിത്തിന്റെ പരാതിയില്‍ ഭരണപക്ഷ നേതാക്കള്‍ ഇടപെട്ടതോടെ സംഭവം വിവാദമായി. ഒരു കാര്യവുമില്ലാതെ ലാത്തിചാർജ് നടത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം. ഡിവൈഎഫ്‌ഐ നേതാക്കള്‍ മേഖലയില്‍ തമ്പടിച്ചു.
പിന്നെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്ഥലത്തെത്തി. ഭരണപക്ഷ നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പായി. രാത്രി തന്നെ എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ നടപടി സ്വീകരിക്കുമെന്ന നീക്കം ചാനലുകളിലൂടെ പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ക്ക് ഗുഡ് എന്‍ട്രി നല്‍കുകയായിരുന്നു. അതേസമയം, പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയിലെ മറുചേരി നടത്തിയ നീക്കമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതിനിടെ സംസ്ഥാന വ്യാപക ലോക്ക് ഡൗണിന്റെ ഭാഗമായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് കേരള പൊലീസ്. രണ്ട് തവണ നല്‍കുന്ന മുന്നറിയിപ്പ് ലംഘിച്ചവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ആനാവശ്യമായി പുറത്തിറങ്ങിയവരുടെ നിരവധി വാഹനങ്ങള്‍ ഇന്നും സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ ജില്ലകളിലും വാഹനപരിശോധന കര്‍ശനമായി തുടരുകയാണ്. അത്യാവശ്യ യാത്രക്കാരുടെ പക്കല്‍ നിന്നും സത്യവാങ്മൂലം വാങ്ങിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പൊലീസ്.












Click it and Unblock the Notifications