അപവാദ പ്രചാരണം: ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി, മ്യൂസിയം പോലീസിൽ പരാതി!!
തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നൽകി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുട്യൂബ് വഴി തനിക്കെതിരെ അപവാദ പരാമർശമുള്ള വീഡിയോ പങ്കുവെച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കമാണ് പരാതി നൽകിയത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തെന്ന് ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി പ്രസ്തുത വീഡിയോയുടെ ഭാഗങ്ങളും പരാതിയ്ക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതോടെ മ്യൂസിയം പോലീസ് ശാന്തിവിള ദിനേശിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ ഭാഗ്യലക്ഷ്മിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സൈബർ ക്രൈം പോലീസിനായിരിക്കും കേസ് കൈമാറുക.
എറണാകുളം ജില്ല തിരഞ്ഞെടുക്കുന്നത് 2,045 ജനപ്രതിനിധികളെ; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണം
സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ച വിജയ് പി നായർ എന്ന യുട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. സോഷ്യൽ മീഡിയ വഴി ശാന്തി വിള ദിനേശ് തന്നെ പലതവണ അധിക്ഷേപിച്ചുവെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ ആരോപിക്കുന്നു. തനിക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ ശാന്തിവിള ദിനേശിനെതിരെ നേരത്തെയും ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു.
നിയമം കയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും തയ്യാറാകണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നടത്തിയ പരാമർശം. വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. യൂട്യൂബർ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറുകയോ മോഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കോടതിയിൽ വാദിച്ചത്. അതേ സമയം ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി നായരും കോടതിയെ സമീപിച്ച് ഹർജി സമർപ്പിച്ചിരുന്നു.