വിവി രാജേഷിനെ ജയിപ്പിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ: ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന് സിപിഐ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുമെന്ന വാശിയിലാണ് ബിജെപി. കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയതും നിലവിലെ രാഷ്ട്രീയ സാഹചര്യവും ബിജെപിക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേയര്‍ സ്ഥാനം വനിതാ സംവരണം ആയിട്ട് പോലും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിനേയും മത്സരിപ്പാക്കാന്‍ തീരുമാനിച്ചത്. മേയറാവാന്‍ കഴിയില്ലെങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരുന്നു വിവി രാജേഷിനെ രംഗത്തിറക്കിയതിലൂടെ ബിജെപി ലക്ഷ്യമിട്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍
100 അംഗ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 34 സീറ്റിലായിരുന്നു കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. 42 സീറ്റുകളില്‍ വിജിയച്ച ഇടതുമുന്നണി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിക്കുകയായിരുന്നു. അതേസമയം യുഡിഎഫിനായിരുന്നു ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. കേവലം 21 സീറ്റില്‍ മാത്രമായിരുന്നു യുഡിഎഫ് വിജയിച്ചത്.
യുഡിഎഫിന് തിരിച്ചടിയായത്
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റമായിരുന്നു യുഡിഎഫിന് തിരിച്ചടിയായത്. അതേസമയം, ഇത്തവണ എന്തുവിലകൊടുത്തും കോര്‍പ്പറേഷനില്‍ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. എന്നാല്‍ ഇത്തവണയും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിരിയിരിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടതുപക്ഷം.
വിവി രാജേഷിനെതിരെ
കോര്‍പ്പറേഷനിലെ നിരവധി വാര്‍ഡുകളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ഇതിന്‍റെ ഭാഗമാമിയ പൂജപ്പൂര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വിവി രാജേഷിനെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണെന്നും ഇടതുപക്ഷം, പ്രത്യേകിച്ച് വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐ ആരോപിക്കുന്നു.
ധാരണ
'ബിജെപി ജില്ലാ പ്രസിഡന്‍റായ വിവി രാജേഷ് പൂജപ്പുരയില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസുമായുള്ള രഹസ്യ ധാരണയുടെ പുറത്താണ്'- സിപിഐ ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ പറഞ്ഞു. രാജേഷിനെ നേരിടാന്‍ യുഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്നായിരുന്നു എല്‍ഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെന്നും ഇത് ധാരണയുടെ പുറത്താണെന്നുമാണ് സിപിഐ ആരോപിക്കുന്നത്.
അപ്രതീക്ഷിതമായി
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കഴിഞ്ഞ ദിവസം വിവി രാജേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. സിറ്റിങ് വാര്‍ഡ് നിലനിര്‍ത്തുക മാത്രമല്ല മുന്നില്‍ നിന്നും നയിച്ച് ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യമാണ് രാജേഷിന്റെ മുന്നിലുളളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്നതിലൂടെ ബിജെപി സീറ്റ് പിടിച്ചെടുക്കാമെന്നായിരുന്നു സിപിഐയുടെ പ്രതീക്ഷ.
ഗൗരവമായി സമീപിക്കാന്‍
മികച്ച സ്ഥാനാര്‍ഥിയായ മഹേശ്വരന്‍ നായരെ യു.ഡി.എഫ്. രംഗത്തിറക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതുണ്ടായില്ല. ഇതോടെയാണ് തലസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ ഗൗരവമായി സമീപിക്കാന്‍ തയ്യാറാകുന്നില്ല എന്ന ആരോപണവുമായി സിപിഐ നേതാക്കള്‍ രംഗത്തെത്തിയത്. ബിജെപിയെ സഹായിക്കാനുളള യുഡിഎഫിന്റെ നീക്കം വോട്ടര്‍മാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ജിആര്‍ അനില്‍ പറഞ്ഞു
അടിസ്ഥാന രഹിതം
അതേസമയം, ബിജെപിയുമായി ധാരണയെന്ന ഇടത് ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നു. പൂജപ്പുരയില്‍ എന്ന് മാത്രമല്ല, സംസ്ഥാനത്ത് തന്നെ ഒരിടത്തും കോണ്‍ഗ്രസിന് ബിജെപിയുമായി ബന്ധമില്ല. ബിജെപിയുമായി രഹസ്യമായും പരസ്യമായും ബന്ധമുള്ളത് ഇടതുമുന്നണിക്കാണെന്നും കോണ്‍ഗ്രസും പ്രത്യാരോപണം നടത്തുന്നു.
കോര്‍പ്പറേഷന്‍ ഭരണം
അതേസമയം, ഇത്തവണ കോര്‍പ്പറേഷന്‍ ഭരണം എന്ത് വിലകൊടുത്തും നിലനിര്‍ത്തുമെന്ന വാശിയിലാണ് ഇടതുപക്ഷം. ഇടതുമുന്നണിയില്‍ 70 വാര്‍ഡുകളില്‍ മത്സരിക്കുന്ന സിപിഎം യുവാക്കളെയും സ്ത്രീകളേയും രംഗത്തിറക്കിയാണ് ഇത്തവണത്തെ പോരാട്ടം കടുപ്പിക്കുന്നു. 70 വാര്‍ഡുകളില്‍ 41 എണ്ണവും സ്ത്രീ സംവരണ വാര്‍ഡുകളാണ്. ഇതിന് പുറമെ അഞ്ച് ജനറല്‍ വാര്‍ഡുകളില്‍ കൂടി സിപിഎം വനിതകളെ നിര്‍ത്തിയിട്ടുണ്ട്.
യുവജനങ്ങളും സ്ത്രീകളും
സ്ഥാനാര്‍ത്ഥി പട്ടികളിയിലുള്ള 22 പേരും വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫില്‍, എഞ്ചിനീയറിങ്, ബിഡിഎസ്, എല്‍.എല്‍.ബി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. യുവ വോട്ടുകള്‍ ഇത്തവണ നിര്‍ണ്ണായകമാവും എന്നതിനാലാണ് സ്ഥാനാര്‍ത്ഥി നിരയിലും യുവാക്കള്‍ കൂടുതലായി ഇടം നേടിയത്.
ആറ് സീറ്റുകള്‍ പിടിച്ചെടുക്കും, 10 ലേറെ സീറ്റുകള്‍ ഉറപ്പ്; ഇടുക്കിയില്‍ അട്ടമറി ഉറപ്പെന്ന് ഇടത്