രാമച്ച കൃഷി നടത്തി പൊടിച്ച് കളഞ്ഞത് 45 ലക്ഷം, തിരുവനന്തപുരം കോർപ്പറേഷനെതിരെ വിവി രാജേഷ്!
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് എതിരെ ആരോപണവുമായി ബിജെപി നേതാവ് വിവി രാജേഷ്. രാമച്ച കൃഷി നടത്തി 45 ലക്ഷം രൂപ നഗരസഭ പൊടിച്ച് കളഞ്ഞു എന്നാണ് രാജേഷ് ആരോപിക്കുന്നത്. ഇപ്പോഴത്തെ നഗരസഭയും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും രാജേഷ് ആരോപിക്കുന്നു. വിവി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'' തിരുവനന്തപുരം കോർപ്പറേഷന്റെ കഴിഞ്ഞ 5 വർഷത്തെ ഭരണം പൊതു സമൂഹത്തിന് സമ്മാനിച്ച ദുരിതം ചെറുതല്ല.ഓരോന്നിന്റെയും ആഴവും, പരപ്പും ഞെട്ടിയ്ക്കുന്നതാണ്. രണ്ടാഴ്ച മുമ്പ് വേനൽ മഴയത്ത് അപ്രതീക്ഷിതമായി നെട്ടയം വാർഡിലെ വീടുകളിൽ വെളളം കയറിയതറിഞ്ഞ് അവിടെയെത്തിയപ്പോഴാണ് 45 ലക്ഷം രൂപയുടെ അഴിമതിയെക്കുറിച്ചറിഞ്ഞത്. മണികണ്‌ഠേശ്വരം പാലത്തിന് സമീപം ഒന്നര വർഷം മുമ്പ് അന്നത്തെ മേയറുടെ നേതൃത്വത്തിൽ 45 ലക്ഷം രൂപ ചെലവിൽ 'രാമച്ചകൃഷി' ആരംഭിച്ചു.

ആ പ്രദേശം വെളിപ്പൊക്കമുണ്ടാകുന്നതാണെന്നും , കിള്ളിയാർ ചേരുന്ന ഭാഗത്ത് ബണ്ട് കെട്ടി വെള്ളപ്പൊക്കം നിയന്ത്രിച്ച ശേഷം മാത്രമെ ' രാമച്ച കൃഷി' അല്ല മറ്റെന്തെങ്കിലും ചെയ്യാൻ പാടുള്ളൂ എന്നും ആ പ്രദേശം കൃഷിയ്ക്ക് യോജിച്ചതല്ല ചതുപ്പ് മേഖലയാണ് എന്നും വർഷങ്ങളായി അവിടെ ജനിച്ചു വളർന്ന 70 ഉം 80 ഉം വയസ്സായവർ ആവർത്തിച്ച് പറഞ്ഞിട്ടും കോർപ്പറേഷൻ തയ്യാറായില്ല. നാമമാത്രമായ പണം മുടക്കി കുറച്ച് രാമച്ച ചെടികൾ നടുകയും , കുറച്ച് coir പായ വിരിയ്ക്കുകയും ചെയ്ത ശേഷം വലിയ തുകയും പാസാക്കിയെടുത്തു.
എല്ലാ വർഷത്തെയും പോലെ ,പ്രായമായവർ പറഞ്ഞ പോലെ മാനത്ത് മഴ കണ്ട് മണികണ്ഠേശ്വരത്ത് വെള്ളം പൊങ്ങിയപ്പോൾ 'രാമച്ചവുമില്ല , 45 ലക്ഷവുമില്ല' , കേവലം രാമച്ച ത്തിന്റെ പേരിൽ ഇതാണെങ്കിൽ 'കിച്ചൺ ബിന്നും, മൾട്ടിലെവൽ പാർക്കിംഗ്' യാഡുമൊക്കെ പരിശോധിച്ചാൽ അനന്തപുരിയിലെ ജനത ഞെട്ടും എന്നാണ് കേൾക്കുന്നത്. 'മാലിന്യ സംസ്കരണത്തിലും, മെട്രോ നഗരത്തിന്റെ ' കാര്യത്തിലുമൊക്കെ ഇപ്പോഴും പകച്ചു നില്ക്കുകയാണെങ്കിലും അഴിമതിയുടെ കാര്യത്തിൽ കോർപ്പറേഷന്റെ മുൻ ഭരണകൂടങ്ങളെക്കാൾ ഒട്ടും പിന്നിലല്ല തങ്ങളുമെന്ന് ഇപ്പോഴത്ത സംഘവും തെളിയിച്ചു കഴിഞ്ഞു.
എന്തായാലും വട്ടിയൂർക്കാവ് മണ്ഡലത്തിലെ നെട്ടയം ഏര്യാക്കമ്മിറ്റി ആരംഭിച്ച '45 ലക്ഷം രൂപയുടെ രാമച്ചമെവിടെ' എന്ന അന്വേഷണം പലതും പുറത്തുകൊണ്ട് വരും, ആഭൃന്തരമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് തയ്യാറയില്ലെങ്കിൽ കോടതിയെ സമീപിയ്ക്കേണ്ടി വരും''.












Click it and Unblock the Notifications