തിരുവനന്തപുരത്ത് മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുന്നുവെന്ന് വിവി രാജേഷ്, സർക്കാരിന് വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് വിവി രാജേഷ്. ആരോഗ്യ മന്ത്രിയ്ക്ക് 'ടീച്ചറമ്മ ചമയാനും, മുഖ്യമന്ത്രിയ്ക്ക് പത്രസമ്മേളനത്തിന്റെ റേറ്റിംഗ് കൂട്ടാനുമായി ജനങ്ങളുടെ ജീവൻ പന്താടരുത് എന്ന് വിവി രാജേഷ് ആവശ്യപ്പെട്ടു. 'കോവിഡ് പ്രോട്ടോക്കോൾ ' പറഞ്ഞ് ഭീഷണിപ്പെടുത്തി ആരോഗ്യ പ്രവർത്തകരെ കൊണ്ട് ജോലി ചെയ്യിക്കുകയാണ് സർക്കാരെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി.
വിവി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കോവിഡ് സാഹചര്യം അതിരൂക്ഷമാണ് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന കൗൺസിലംഗവും, തിരുവനന്തപുരം മെഡിയ്ക്കൽ കോളേജ് HDC മെമ്പറുമായ പോങ്ങുമ്മൂട് വിക്രമൻജി കഴിഞ്ഞ മൂന്ന് മാസമായി അവിടെ ജനങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും സ്ഥിതിഗതികൾ കൈവിട്ട് പോകുന്ന സാഹചര്യമാണ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സർക്കാരിന്റെ പിടിപ്പുകേടിനെതിരെ രോഷാകുലരാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സൗകര്യങ്ങൾ നല്കിയില്ലെങ്കിൽ മനസ്സ് മടുത്തും , ആത്മവിശ്വാസം നഷ്ടപ്പെട്ടും അവർ തകർന്ന് പോകും.
ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് അത്മവിശ്വാസം നല്കി ഒപ്പം നില്ക്കേണ്ട സർക്കാർ 'കോവിഡ് പ്രോട്ടോക്കോൾ ' പറഞ്ഞ് ഭീഷണിപ്പെടുത്തി ജോലി ചെയ്യിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. ഈ നിലപാട് തിരുവനന്തപുരത്തെ മരണക്കയമാക്കി മാറ്റും. ആരോഗ്യ മന്ത്രിയ്ക്ക് 'ടീച്ചറമ്മ ചമയാനും, മുഖ്യമന്ത്രിയ്ക്ക് പത്രസമ്മേളനത്തിന്റെ റേറ്റിംഗ് കൂട്ടാനുമായി ജനങ്ങളുടെ ജീവൻ പന്താടരുത്. കഴിഞ്ഞ 6 ദിവസമായി മെഡിയ്ക്കൽ കോളേജ് മോർച്ചറിയിൽ 'കോവിഡ്' വന്ന് മരിച്ച മൂന്ന് dead body കളുണ്ട്. കോവിഡ് പരിശോധനയുടെ വേഗക്കുറവ് കാരണം മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുകയാണ്.
രാജസ്ഥാനില് ഗെഹ്ലോട്ടിന്റെ കൗണ്ടര് അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും
ആറുദിവസമായി സ്ഥല പരിമിതി കാരണം സാധാരണ അസുഖങ്ങൾ വന്ന് മരിച്ചവരുടെയും, ആത്മഹത്യ ചെയ്തവരുടെയും മൃതശരീരങ്ങൾ ഒരുമിച്ചാണ് സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരാളിന്റെ body പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയപ്പോഴാണ് ഇക്കാര്യം ഡോക്ടർ പോലും അറിയുന്നത്. പോസ്റ്റ് മോർട്ടം കഴിഞ്ഞ് സാധാരണ പോലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. രണ്ടാഴ്ച കഴിയുമ്പോഴറിയാം സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഒരു ഗ്രാമം അനുഭവിയ്ക്കാൻ പോകുന്ന ദുരിതം. ഇത്തരത്തിലുള്ള പിടിപ്പു കേടുകൾ കാരണമാണ് കഴിഞ്ഞയാഴ്ച 6 ഡോക്ടർമാർക്കും, നിരവധി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പിടിപെട്ടത്.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് ആൾക്കൂട്ട സമരങ്ങൾ ഞങ്ങൾ ഒഴിവാക്കുന്നു. പക്ഷെ മെഡിയ്ക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കും , മോർച്ചറി ജീവനക്കാർക്കും അടിയന്തിരമായി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ജനരോഷം ആളിപ്പടരും. കോവിഡ് വന്ന് മരണപ്പെട്ടവരെ മോർച്ചറിയിൽ മറ്റ് മൃതശരീരങ്ങളോടൊപ്പം വയ്ക്കാതെ ഉടൻതന്നെ സംസ്കരിയ്ക്കുക, ആവശ്യമായ PPE കിറ്റ്, ഗ്ലൗസുകൾ, മതിയായ വിശ്രമത്തിനുള്ള സമയം എന്നീ കാര്യങ്ങൾ മാത്രം അവരാവശ്യപ്പെടുമ്പോൾ 'ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും കണ്ണുരുട്ടിക്കാണിയ്ക്കരുത്. കാരണം ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നല്കാൻ ഞങ്ങൾ വലിയൊരു ജനത ഇവിടെ കാവലുണ്ട്''.