'എതിരാളികൾ മലിനം, മനസ്സ് വെച്ചാൽ കേരളത്തിൽ താമരയുടെ സുഗന്ധം', സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇക്കുറി എല്‍ഡിഎഫിനെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാവും എന്ന കണക്ക് കൂട്ടലിലാണ് ബിജെപി. പാര്‍ട്ടിക്ക് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എയെ നല്‍കിയ ജില്ലയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് തദ്ദേശ തിരഞ്ഞെടുപ്പിലുളളത്.
ബിജെപി എംപി ആയ നടന്‍ സുരേഷ് ഗോപി അടക്കമുളളവര്‍ തിരുവനന്തപുരത്ത് സജീവമായി പ്രചാരണ രംഗത്തുണ്ട്. അതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമായിരിക്കുകയാണ്.
തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാൻ
എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാനാണ് ഇക്കുറി ബിജെപി കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നത്. ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര്‍ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണ് എന്നാണ് നടന്‍ പ്രസംഗിച്ചത്.
എതിരാളികൾ മലിനം
ആറ്റിങ്ങലിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിലെ വിവാദമായ ഭാഗം ഇങ്ങനെ: '' അത്രയ്ക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍, ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും''.
പ്രസംഗത്തിന് വിമർശനം
ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലുളള ഓരോ സമ്മതിദായകരും ഈ 31 പേരെയും വിലമതിക്കാനാവാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെറുപ്പിന്‌റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നാണ് വിമര്‍ശനം.
നിയമസഭ പിടിച്ചെടുക്കുന്നതിന് തുല്യം
കേരളത്തിലെ ജനങ്ങള്‍ക്കുളള അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടേറിയറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്ന് കൂടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
നടുവൊടിഞ്ഞ് കിടക്കുകയാണ്
അവരുടെ നടുവൊടിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ തിരിച്ച് ഒടിച്ചില്ല. പക്ഷേ നടുവൊടുക്കാന്‍ ശ്രമിച്ചവരുടെയെല്ലാം നടുവൊടിഞ്ഞ് കിടക്കുകയാണ് എന്നും സുരേഷ് ഗോപി പരിഹസിച്ചു. എല്‍ഡിഎഫും യുഡിഎഫും വരില്ലെന്നും രണ്ട് കൂട്ടരും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു
താമരയുടെ സുഗന്ധമായിരിക്കും
നിങ്ങള്‍ മനസ്സ് വെച്ചാല്‍ അടുത്ത 5 വര്‍ഷക്കാലം കേരളത്തില്‍ താമരയുടെ സുഗന്ധമായിരിക്കും ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. അത് സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറക്കാനും സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ച് വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഭരണം വേറിട്ട് നില്‍ക്കും
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം ജനങ്ങളില്‍ ഉണ്ടാകണം എന്ന് നേരത്തെ എന്‍ഡിഎയുടെ പൂജപ്പുര വാര്‍ഡ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ട് നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശത്രു ആരാണെന്ന് കേരളത്തിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ഇനി അവര്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Recommended Video
ഒരാളെയും വെറുതെ വിടില്ല
സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആരോപണങ്ങളില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശബരിമല വിഷയം പരോക്ഷമായി സൂചിപ്പിച്ച് സുരേഷ് ഗോപി മറുപടി നല്‍കിയിരുന്നു. താന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്. ഒരാളെയും വെറുതെ വിടില്ല. താന്‍ സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ട് നെഞ്ചത്ത് കൈ വെച്ച് പറയുന്നു, എന്റെ അയ്യന്‍, എന്റെ അയ്യന്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.