തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമമെന്ന് കെ സുരേന്ദ്രൻ, വോട്ട് ഇരട്ടിപ്പ് നടന്നെന്ന്
തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരു ചേർക്കേണ്ട അവസാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് വോട്ടുകൾ വോട്ടർപട്ടികയിൽ തിരുകി കയറ്റി സിപിഎം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് ഭരണപക്ഷം ക്രമക്കേടുകൾ നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു.
പല വാർഡുകളിലും ഒരേ പേര് കടന്നുകൂടിയിട്ടുണ്ട്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വോട്ട് ഇരട്ടിപ്പ് നടന്നത്. പോസ്റ്റൽ വോട്ടിൻ്റെ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടിൻ്റെ മറവിൽ 60 വയസിന് മുകളിലുള്ളവരുടെ വോട്ട് റാഞ്ചാനുള്ള സിപിഎം ശ്രമം ചെറുത്ത് തോൽപ്പിക്കും. ചരിത്രത്തിൽ ആദ്യമായാണ് മാനദണ്ഡം നിർണയിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സിപിഎമ്മിൻ്റെ അവസാനത്തെ കച്ചിത്തുരുമ്പാണ് തിരഞ്ഞെടുപ്പ് അട്ടിമറി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സംസ്ഥാനത്ത് എൽഡിഎഫ് - യുഡിഎഫ് ധാരണ നിലവിൽ വന്നതായി കെ.സുരേന്ദ്രൻ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഈ അവിശുദ്ധ സഖ്യത്തിൻ്റെ ഇടനിലക്കാരൻ. പാലാരിവട്ടം പാലത്തിൻ്റെ അഴിമതി പണം കുഞ്ഞാലിക്കുട്ടിയിലേക്കാണ് പോയതെന്ന് വ്യക്തമായിട്ടും പിണറായി സർക്കാർ ഒരു നടപടിയും കൈക്കൊള്ളാത്തത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. മുൻമന്ത്രിമാരുടെയും ഉന്നത യു.ഡി.എഫ് നേതാക്കളുടേയും അഴിമതിക്കേസുകൾ തേച്ചുമായ്ച്ചു കളയാൻ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെ അഴിമതി കേസുകൾ കാണിച്ചാണ് പിണറായി ബ്ലാക്ക് മെയിൽ ചെയ്യുന്നത്. സ്വർണ്ണക്കടത്തിലും അനുബന്ധ അഴിമതികളിലും മുഖം നഷ്ടപ്പെട്ട ഇടതുസർക്കാരിന് പിടിച്ചു നിൽക്കണമെങ്കിൽ യുഡിഎഫിൻ്റെ വോട്ട് കിട്ടിയേ തീരൂ. കമറുദ്ദീൻ്റെയും കെ.എം ഷാജിയുടേയും കേസുകളിൽ നിന്നും രക്ഷപ്പെടാൻ യുഡിഎഫിന് ഇടതുപക്ഷത്തിൻ്റെ സഹായവും ആവശ്യമാണ്. അഴിമതി സഹകരണ മുന്നണികളായി മാറിയ എൽഡിഎഫിനും യുഡിഎഫിനുമെതിരെ എൻഡിഎ ശക്തമായ ബദലായി മാറുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.