അനില്‍ നമ്പ്യാരെ തഴയാന്‍ ബിജെപി; പ്രതിരോധം മുരളീധരന് മാത്രം, ജനത്തിന്‍റെ കാര്യത്തില്‍ രണ്ടഭിപ്രായം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിപ്പകര്‍പ്പുകള്‍ പുറത്തു വന്നതോടെ ബിജെപിയും പ്രതിരോധത്തിലായിരിക്കുകയാണ്. ബാഗേജ് തുറന്ന് സ്വര്‍ണ്ണം പുറത്തെടുത്ത ദിവസം ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സ്വപ്ന സുരേഷിനെ വിളിച്ചതായുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു. പിടിച്ചത് നയതന്ത്ര ബാഗേജ് അല്ല, സ്വകാര്യ ബാഗേജാണെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചെന്നുമായിരുന്നു സ്വപ്ന സുരേഷിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇതോടെ ബിജെപി അക്ഷരാര്‍ത്ഥതില്‍ പ്രതിരോധത്തിലാവുകയായിരുന്നു.
ആശയ കുഴപ്പം
അനില്‍ നമ്പ്യാരെയും ജനം ടിവിയേയും പ്രതിരോധിക്കണമോയെന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിനിടയില്‍ ആശയ കുഴപ്പം ശക്തമാണ്. അനില്‍ നമ്പ്യാരെ കസ്റ്റസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം ജനം ടിവിക്ക് ബിജെപിയുമായി യാതൊരു ബന്ധവമില്ലെന്ന നിലപാടായിരുന്നു കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചത്.
അഭിപ്രായ വ്യത്യാസം
സംസ്ഥാന വക്താക്കളില്‍ ഒരാളായ സന്ദീപ് വാര്യരും ഇതേ നിലപാട് ആവര്‍ത്തിച്ചു. അനില്‍ നമ്പ്യാര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സിപിഐഎം നേതാക്കളുമായാണ് ബന്ധമെന്നായിരുന്നു സന്ദീപ് വാര്യര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ജനം ടീവിക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായെന്നാണ് സൂചന.
പ്രതിരോധം തീര്‍ക്കില്ല
ജനം ടീവിയെ പൂര്‍ണ്ണമായി തള്ളിപ്പറയേണ്ടതില്ലെന്നാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ അനില്‍ നമ്പ്യാര്‍ക്ക് പ്രതിരോധം തീര്‍ക്കില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി തീരുമാനം.
നേരത്തെ സൂചന
സ്വപ്ന സുരേഷിന്‍റെ മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തേക്കുമെന്ന സൂചന ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടെയാണ് കേന്ദ്ര മന്ത്രി വി മുരളീധരനും കേസില്‍ പങ്കുണ്ടെന്ന ആരോപണം സിപിഎം ശക്തമാക്കിയത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍
പിടിച്ചെടുത്തത് നയതന്ത്ര ബാഗേജല്ലെന്ന് മൊഴി നല്‍കാന്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജ് വഴി അല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരത്തെ ആവര്‍ത്തിച്ചിരുന്നു. ഇതാണ് കേസിനെ സംശയാസ്പദമാക്കുന്നതെന്നാണ് സിപിഎം അഭിപ്രായപ്പെട്ടാന്‍ കാരണം.
പ്രചാരണം
കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ അനില്‍ നമ്പ്യാരെ ചാനലിന്‍റെ ചുമതകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അനില്‍ നമ്പ്യാര്‍ കേസില്‍ പ്രതിയാകുന്ന സാഹചര്യം ഉണ്ടായാല്‍ അദ്ദേഹത്തെ ചാനലിന്‍റെ തലപ്പത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ബിജെപി നിര്‍ദേശം. ഇതോടൊപ്പം ജനം ടിവിയുമായി ആര്‍എസ്എസിനും ബിജെപിക്കും നേരിട്ട് ബന്ധമില്ലെന്ന വാദം പ്രചരിപ്പിക്കണമെന്നും പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എൻഡിഎയ്ക്കെതിരെ പഴുതടച്ചുള്ള നീക്കവുമായി ബീഹാറില്‍ മഹാസഖ്യം!! ഇടതുപാർട്ടികളും ഒപ്പം