കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കേണ്ട വേദിക്കുമുന്നിൽ കരിങ്കൊടി പ്രതിഷേധം: സംഭവം തിരുവനന്തപുരത്ത്!
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കേണ്ട ഉദ്ഘാടന വേദിക്കു മുന്നിൽ കരിങ്കൊടി പ്രതിഷേധം. നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ബന്ധുക്കൾ റിലേ സത്യാഗ്രഹം നടത്തുന്ന പന്തലിൽ നിന്നാണ് പ്രതിഷേധം ഉയർന്നത്. പന്തലിന് എതിർവശത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനത്തിനു മന്ത്രി എത്തുമെന്ന് അറിഞ്ഞാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ കരിങ്കൊടികളുമായി പന്തലിന് അകത്ത് നിന്ന് മുദ്രാവാക്യം മുഴക്കിയത്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷവും മന്ത്രി എത്തിയില്ല. ഇതോടെ പ്രവർത്തകർ പ്രതിഷേധം ഉപേക്ഷിച്ചു.
വനിതാ മതിലിനെ പ്രതിരോധിക്കാൻ അയ്യപ്പജ്യോതി സംഗമം ഇന്ന്; പിന്തുണയുമായി പ്രമുഖർ
ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. എ.സമ്പത്ത് എം.പിയുടെ ഫണ്ടു ഉപയോഗിച്ചു നിർമ്മിച്ച ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതു മന്ത്രി കടകംപള്ളി സുരേന്ദ്രനെയായിരുന്നു. മന്ത്രി എത്തുമെന്ന പ്രതീക്ഷയിൽ നേരത്തേ തന്നെ സമരപ്പന്തലിനുള്ളിൽ കയറി നിര തീർത്തു കൈകളിൽ കെട്ടിയ കരിങ്കൊടികൾ ഉയർത്തി മൈക്രോ ഫോണിലൂടെ മുദ്രാവാക്യം വിളികളുമായി ആക്ഷൻ കൗൺസിൽ പ്രവർത്തകർ സജീവമായി.
പ്രതിഷേധമാണെന്ന് മനസിലായതോടെ പൊലീസ് പന്തലിനു മുന്നിലും റോഡിന്റെ മറുവശത്തും കാവൽ ശക്തമാക്കി. 4.30 കഴിഞ്ഞിട്ടും മന്ത്രി എത്താതായതോടെ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ പ്രതിഷേധവും അവസാനിച്ചു. അതേസമയം ഉച്ചയ്ക്ക് ശേഷം പാങ്ങോട് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്താൻ വൈകിയതിനാലാണ് എത്താതിരുന്നതെന്ന് മന്ത്രിയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചു