അമിത ചാർജ്ജ് ഈടാക്കുന്നു: ബോട്ട് യൂണിയനുകളുടെ പ്രതിഷേധം, മണിക്കൂറിന് സവാരിക്ക് നിരക്ക് 600 രൂപ
പൂവാർ: പൂവാറിലെ ബോട്ട് ക്ലബുകൾ ടൂറിസ്റ്റുകളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുവെന്നാരോപിച്ച് വിവിധ ബോട്ട് യൂണിനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട ബോട്ടുകൾ കായലിന്റെ ഇരുകരയിലും നിരത്തിയിട്ടു. സവാരി നടത്തുന്നതിന് ഒരു മണിക്കൂറിന് 600 രൂപയാണ് അംഗീകൃത റേറ്റ്.
ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയുടെ കാൽ മുറിച്ചത് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
നാട്ടുകാരുടെ ബോട്ടുകൾ ഈ റേറ്റിന് താഴെയും സവാരി പോകാറുണ്ട്. എന്നാൽ ഇടനിലക്കാർ വഴി ബോട്ട് ക്ലബ്ബുകളിൽ എത്തുന്ന സ്വദേശ, വിദേശ ടുറിസ്റ്റുകളിൽ നിന്ന് 2500 ഉം 3000വും ചിലപ്പോഴെല്ലാം അതിൽ കൂടുതലും വാങ്ങുന്നത് പതിവാണെന്നാണ് യുണിയനുകൾ ആരോപിക്കുന്നത്.ഈ അമിത ചാർജ്ജ് ഈടാക്കൽ, പൂവാറിലെ മുഴുവൻ ബോട്ടുടമകളും പിടിച്ചുപറിക്കാരാണെന്ന ധാരണയുണ്ടാക്കുകയാണ്.ഇത് അവസാനിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും യൂണിയൻ വക്താക്കൾ പറഞ്ഞു.
പൂവാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 319 ബോട്ടുകളിൽ 80 ഓളം ബോട്ടുകൾ കാലപ്പഴക്കം ചെന്നവയാണ്. 230 ബോട്ടുകൾക്കാണ് ക്ലിയറൻസ് ലഭിച്ചിട്ടുള്ളത്.നാട്ടുകാരുടെതായി 131 ഓളം ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്ത കാലത്തായി നാട്ടുകാർ യൂണിയനുകൾ രൂപീകരിച്ചതോടെയാണ് ബോട്ട് ക്ലബ്ബുകളുടെ സ്വൈരവിഹാരത്തിന് തടസ്സമായത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് പൂവാർ എസ്.ഐ.ബിനു ആന്റണിയുടെ നേതൃത്വത്തിൽ ഏതാനും അനധികൃതവും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമായ ബോട്ടുകളെ കസ്റ്റഡിയിൽ എടുത്തിരുന്നു. അവയ്ക്കെതിരെ നടപടിയും കൈക്കൊണ്ടു.