ബുറെവി കേരളം തൊടും, ചുഴലിക്കാറ്റ് നെയ്യാറ്റിന്‍കരയിലൂടെ കടന്ന് പോകാന്‍ സാധ്യത, അതീവ ജാഗ്രത
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തേയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് കടന്ന് പോകുന്ന വഴിയിലാണ് തിരുവനന്തപുരം ജില്ല ഉള്‍പ്പെടുന്നത് എന്നാണ് വിവരം. ജില്ലയിലെ നെയ്യാറ്റിന്‍കരയിലൂടെയാണ് ബുറെവി കടന്ന് പോകാന്‍ സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വരെ കേരളത്തില്‍ ബുറെവി വീശിയേക്കും.
Recommended Video
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 1077 ആണ് നമ്പര്‍. പ്രതിരോധ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സജ്ജമാണെന്ന് കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ ആരും അനാവശ്യമായി വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടലിലോ മറ്റ് ജലാശയങ്ങളിലോ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പോകാന്‍ പാടുളളതല്ല.
മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലുളള സംഘത്തില്‍ 20 പേരാണുളളത്. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ അടക്കം സംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തിരിക്കുകയാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഡിസംബർ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, 2020 ഡിസംബർ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, ഡിസംബർ 4 ന് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണിത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.