തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ്, നിയന്ത്രണങ്ങൾ ലംഘിച്ചതിന് 7239 പേർക്കെതിരേ നടപടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് 909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 951 പേർക്കു രോഗമുക്തി. നിലവിൽ 9,308 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു:
Recommended Video
ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച 378 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ നവ്ജ്യോത് ഖോസ അറിയിച്ചു. സിആർപിസി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 11 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 30 പേരിൽനിന്നു പിഴ ഇടാക്കി. 314 പേരെ താക്കീത് ചെയ്തു വിട്ടയച്ചതായും കളക്ടർ അറിയിച്ചു. ഇതുവരെ 7,239 പേർക്കെതിരേ നടപടി.
ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് 7,239 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 375 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 11 കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നിന് 56 ഉം കേസുകൾ ചാർജ് ചെയ്തു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ ഇറങ്ങിയ 1,992 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 430ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് നാലും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 658ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 2,577 ഉം മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 947ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 60 ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 18ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 108 പേർക്കെതിരേയും നടപടിയെടുത്തതായി കളക്ടർ അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. നിയമലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.