സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്ക് കുരുക്ക്, പരാതിയിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം; സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്. പരാമർശത്തിനെതിരെ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി പോലീസിൽ പരാതി നൽകിയിരുന്നു.ഈ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലീസ് മുല്ലപ്പള്ളിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുളള കുററങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യുഡിഎഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ചായിരുന്നു സോളാർ കേസിലെ പരാതിക്കാരിക്കെതിരെ മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്. ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ നമ്മുക്ക് മനസിലാക്കാം. എന്നാൽ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കും. അല്ലേങ്കിൽ ഒരിക്കൽ പോലും അത് ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുക്ക് മുന്നിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിക്കുന്ന സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ രംഗത്ത് വരാമെന്ന് വിചാരിക്കണ്ട.അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരാമർശത്തിൽ മുല്ലപ്പള്ളിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം സംഭവം വിവാദമായതോടെ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. .പതനത്തിന്റെ ആഴം തെളിയിക്കാനാണ് അത്തരത്തിൽ പറഞ്ഞതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.