പൂവാറിൽ ജെമിനി ട്രേഡേഴ്സ് എന്ന സ്ഥാപനം തുടങ്ങി... 25 ലക്ഷം തട്ടി മുങ്ങി, തമിഴ്നാട് സ്വദേശി ഉപേക്ഷിച്ച സാധനങ്ങൾ കണ്ടുകെട്ടി!
പൂവാർ : ജെമിനി ട്രേഡേഴ്സ് എന്ന പേരിൽ കരുംകുളത്ത് തട്ടിപ്പു സ്ഥാപനം നടത്തിയിരുന്നയാൾ ഉപേക്ഷിച്ചു പോയ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. തമിഴ്നാട് തഞ്ചാവൂർ പേരാവൂരണി സ്വദേശി തങ്കവേൽ രാജേന്ദ്രനാണ് ജെമിനി ട്രേഡേഴ്സ് എന്ന പേരിൽ കരുംകുളത്തെ ഒരു കട മുറിയിൽ കച്ചവടം തുടങ്ങിയത്. തവണവ്യവസ്ഥയിൽ ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി ആൾക്കാരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
കരുംകുളം സ്വദേശി റൊസാരിയോയുടെ പേരിലുള്ളതാണ് ഈ കടമുറി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കടയടച്ച് മുങ്ങിയ രാജേന്ദ്രൻ പിന്നെ ഈ ഭാഗത്ത് വന്നിട്ടില്ല. ഇയാൾക്കെതിരെ കാഞ്ഞിരംകുളം പൊലീസിലും മറ്റ് ബന്ധപ്പെട്ടവർക്കും പരാതി നൽകിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം നഷ്ടപ്പെട്ടവരിൽ പലരും പൊലീസിലും കോടതിയിലും രാജേന്ദ്രനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഈകടമുറിക്കുള്ളിൽ കുറച്ച് സാധനങ്ങൾ ഉപേക്ഷിച്ച് പോയതിനാൽ റൊസാരിയോയ്ക്ക് ഈ കട മറ്റാർക്കും വാടകയ്ക്ക് കൊടുക്കാനും കഴിഞ്ഞില്ല. ബാങ്ക് ലോൺ എടുത്താണ് റൊസാരിയോ കടമുറി പണിതത്. വരുമാനമില്ലാത്തതിനാൽ ലോൺ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കാഞ്ഞിരംകുളം പൊലീസ് രാജേന്ദ്രൻ ഉപേക്ഷിച്ചു പോയ സാധനങ്ങൾ കടമുറിയിൽ നിന്നും മാറ്റി താത്കാലികമായി സ്റ്റേഷനിലേയ്ക്ക് മാറ്റിയത്.കോടതിയിൽ നിലവിലുള്ള കേസിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് ഈ സാധനങ്ങൾ ലേലം ചെയ്യുമെന്നും കിട്ടുന്ന തുക തട്ടിപ്പിനിരയായവർക്ക് വീതിച്ചു നൽകുമെന്നും എസ്.ഐ പ്രതാപചന്ദ്രൻ അറിയിച്ചു.
Comments
English summary
Cheating case in Poovar