ശീതളപാനീയനമെന്ന് പറഞ്ഞ് സഹപാഠി നൽകിയത് ആസിഡ്; ആറ് വയസുകാരന്റെ നില ഗുരുതരം
നെയ്യാറ്റിൻകര; സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാർത്ഥി ആന്തരാവയവങ്ങൾക്ക് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ.കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ ആണ് പൊള്ളലേറ്റത്. കുട്ടി നിലവിൽ നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആസിഡാണ് കുട്ടിയുടെ ഉള്ളിൽ ചെന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കുട്ടിയുടെ രണ്ട് വൃക്കകളും തകരാറിലായി.

കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിൽ
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയിൽ പോയി വരികയായിരുന്ന തനിക്ക് ഒരു വിദ്യാർത്ഥി ശീതളപാനീയം നൽകുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. പിറ്റേ ദിവസം കടുത്ത പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ വയറ് വേദന അനുഭവപ്പെടുകയായിരുന്നു. ചർദ്ദിയും ശ്വാസം മുട്ടലും ഉണ്ടായതോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് ഡയാലിസിസ് നടത്തി. തുടർന്നാണ് ആസിഡാണ് കുട്ടിയുടെ ഉള്ളിൽ എത്തിയതെന്ന് കണ്ടെത്തിയത്. പരിശോധനയിൽ കുട്ടിയുടെ അന്നനാളം , കുടൽ എന്നിവയ്ക്ക് പൊള്ളലേറ്റതായും സ്ഥിരീകരിച്ചു.
അതേസമയം വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ക്ലാസിലുള്ള ആരുമല്ല പാനീയം കൊടുത്തതെന്നാണ് വീട്ടുകാർ പറയുന്നത്. സ്കൂളിലെ വിദ്യാർത്ഥി തന്നെയാണ് പാനീയം നൽകിയതെന്നും കുട്ടിയെ കണ്ടാൽ അശ്വിന് തിരിച്ചറിയാമെന്നും മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും സ്കൂളിലെ സിസിടിവി പ്രവർത്തനരഹിതമായതിനാൽ അന്വേഷണം വഴിമുട്ടിിരിക്കുകയാണ്.












Click it and Unblock the Notifications