പൂന്തുറയെ അപമാനിക്കുന്നുവെന്ന് പ്രചാരണം, ജനം കുപ്രചരണങ്ങളെ തളളിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവന്തപുരത്ത് അടക്കം സംസ്ഥാനത്ത് തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം ശക്തമാവുകയാണ്. എന്നാൽ തീരപ്രദേശത്തെ രോഗവ്യാപനം ആരുടേയും കുറ്റമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: '' ഇന്ന് ഒരു പ്രചാരണം കണ്ടത് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നാണ്. ഇതിനുമുമ്പ് പ്രവാസികളോടും അതാണ് ചെയ്തത് എന്നു പറയാന്‍ പോലും ചിലര്‍ തയ്യാറായി. സംസ്ഥാനത്ത് ഈ ഘട്ടത്തില്‍ രൂപപ്പെട്ട ക്ലസ്റ്ററുകള്‍ പ്രധാനമായും തീരദേശങ്ങളിലാണ്. അത് ആരുടെയെങ്കിലും കുറ്റം കൊണ്ടല്ല.
ആളുകള്‍ കൂടുതല്‍ അടുത്തിടപഴകുന്ന മേഖലയാണ് മത്സ്യബന്ധനത്തിന്‍റേതും വിതരണത്തിന്‍റെയും. കോവിഡ് ഭീഷണി ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ നമ്മളെല്ലാം ആ അപകടം കണ്ടിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ മത്സ്യലേലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മത്സ്യബന്ധനം ലക്ഷകണക്കിന് ജനങ്ങളുടെ ജീവനോപാധിയാണ്. കടലിനോട് മല്ലടിച്ച് അന്നന്നത്തെ അന്നം കണ്ടെത്തുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.
ഒരുപക്ഷെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്‍റെ ഏറ്റവും കടുത്ത തിക്തഫലം അനുഭവിക്കുന്ന സമൂഹവുമാണ് തീരദേശത്തേത്. അവിടെ രോഗവ്യാപനമുണ്ടാകുമ്പോള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തേണ്ടത് സര്‍ക്കാരിന്‍റെ അനിവാര്യമായ ചുമതലയാണ്. അത് നിര്‍വഹിക്കുന്നതിന്‍റെ ഭാഗമായാണ് തീരദേശങ്ങളില്‍ രൂപപ്പെട്ട ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കിയതും.
Recommended Video
ചതി സോണിയാ ഗാന്ധി പൊറുക്കില്ല! സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ അഗ്നിപരീക്ഷ!
തിരുവനന്തപുരത്ത് പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി മേഖലകളില്‍ വര്‍ധിച്ചതോതില്‍ കോവിഡ് ബാധ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ വലിയതോതില്‍ ഇടപെട്ടു. അന്ന് പൂന്തുറ എന്ന സ്ഥലപ്പേര് പറഞ്ഞതിനെക്കുറിച്ചായിരുന്നു ആക്ഷേപം. അത് ഒരു പ്രദേശത്തെ അപമാനിക്കലാണ് എന്നു വരെ ചിലര്‍ പ്രചരിപ്പിച്ചു. പക്ഷെ, ആ മേഖലയിലെ ജനങ്ങളെ അതൊന്നും ബാധിച്ചില്ല. അതുകൊണ്ടാണ് കുപ്രചാരണങ്ങളെ തള്ളി ആരോഗ്യപ്രവര്‍ത്തകരെ അവര്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത്.
പ്രവാസികളുടെ കാര്യത്തിലും ഇതേ സമീപനമായിരുന്നു. കോവിഡ് ബാധ രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം സര്‍ക്കാര്‍ കാണിച്ചു. പരിശോധന അടക്കമുള്ള മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചു. അന്ന് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നു എന്ന കുപ്രചാരണം നടത്തിയാണ്'' എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു..
'മായാനദിക്ക് പണം എന്റെ അക്കൗണ്ടിൽ നിന്ന്', ഫൈസൽ ഫരീദ് നിർമ്മിച്ചെന്ന പ്രചാരണത്തിന് മറുപടി!