ടൂറിസം രംഗത്തെ ഉണർത്താൻ സർക്കാർ, സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കം
തിരുവനന്തപുരം: കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. സംസ്ഥാനത്ത് ടൂറിസം രംഗത്തെ പുനരുജ്ജീവിപ്പിക്കാനുളള നീക്കങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. നാടും, രാജ്യവും, ലോകവും കോവിഡിനെ അതിജീവിക്കുമ്പോള്‍, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ടൂറിസം മേഖല മുന്നേറുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരിയെത്തിയത്. ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്മുടിയില് എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യ വികസനം നടത്തിയ പദ്ധതിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, കേരള നവോത്ഥാനത്തിന്റെ സാംസ്കാരിക ഭൂമികയില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ സരസകവി മൂലൂര്‍ എസ്.പദ്മനാഭ പണിക്കരുടെ ഓര്‍മ്മകള്‍ മായാതെ നില്ക്കുന്ന പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവത്ക്കരണം എന്നീ പദ്ധതികളും ആരംഭിക്കുകയാണ്.
മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് 49 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പാലാ നഗരത്തില്‍ പാരീസിലെ 'ലവ്റെ' മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ടൂറിസം കോംപ്ലക്സും ഉദ്ഘാടനം ചെയ്യുകയാണ്. ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങുന്നു.
പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേയും, ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ഭൂതത്താന്‍കെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം, തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും നടപ്പായി. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.