കെഎസ്എഫ്ഇ റെയ്ഡ്: തോമസ് ഐസകുമായി ഭിന്നതയില്ല, അത് മനസ്സിൽ വെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെ തളളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധന അസാധാരണമല്ലെന്നും ഇതിന് മുന്‍പും നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധനയുടെ അര്‍ത്ഥം ഉടനെ നടപടി എന്നല്ല. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ച് തരുമെന്നും നടപടി സര്‍ക്കാരാണ് സ്വീകരിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ വിഷയത്തില്‍ താനോ ധനമന്ത്രി തോമസ് ഐസകോ തമ്മില്‍ ഭിന്നത ഇല്ല. അങ്ങനെ ഉള്ള ശ്രമങ്ങള്‍ മനസ്സില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇയിലെ പരിശോധനകളെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് രൂക്ഷമായാണ് പ്രതികരിച്ചത്. വിജിലന്‍സ് ചെയ്തത് എതിരാളികള്‍ക്ക് അവസരം ഉണ്ടാക്കി നല്‍കലാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കെഎസ്എഫ്ഇക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് പരിശോധനയെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങളിലെത്തുന്നത് എങ്ങനെ ആണെന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ ചെയര്‍മാന്‍ രംഗത്ത് എത്തി. സംസ്ഥാനത്തെ 40 കെഎസ്എഫ്ഇ ശാഖകളില്‍ ആണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിത് തളളിയാണ് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് രംഗത്ത് എത്തിയിരിക്കുന്നത്.
കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധനകളില്‍ വീഴ്ച കണ്ടെത്താന്‍ ഓഡിറ്റ് ടീമിന് സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ്. കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് സംഘമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ആരോപിക്കുന്ന പൊള്ള ചിട്ടി അടക്കമുളളവ ഓഡിറ്റ് സംഘം പരിശോധിച്ചു. എന്നാല്‍ ഒരു വീഴ്ചയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ് വ്യക്തമാക്കി.
വിജിലന്‍സിലെ ചിട്ടിയെ കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥരാണ് കെഎസ്എഫ്ഇകളില്‍ പരിശോധന നടത്തിയതെന്ന് പീലിപ്പോസ് തോമസ് ആരോപിച്ചു. മുന്‍കൂട്ടി ചോദ്യാവലികള്‍ തയ്യാറാക്കിയായിരുന്നു പരിശോധന. അവര്‍ എന്താണ് കണ്ടെത്തിയത് എന്ന് ഇതുവരെ കെഎസ്എഫ്ഇയെ അറിയിച്ചിട്ടില്ല. അക്കാര്യങ്ങള്‍ അറിയിക്കണമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു. നടപടിക്രമങ്ങളില്‍ ചെറിയ പാകപ്പിഴ മാത്രമാണ് കണ്ടെത്താനായത് എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications