പഴയതൊക്കെ ഞാന്‍ എണ്ണി പറയണോ, അതുപോലെയാണോ മുഖ്യമന്ത്രി, മാധ്യമങ്ങളോട് ഏറ്റുമുട്ടി പിണറായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപജാപക സംഘങ്ങള്‍ പ്രൊഫണലായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചില മാധ്യമങ്ങളും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. താന്‍ മുന്‍ മുഖ്യമന്ത്രിയെ പോലെയാണ് എന്നാണ് വരുത്തി തീര്‍ക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രയോഗത്തിനെതിരെ മാധ്യമങ്ങള്‍ എതിര്‍ത്ത് സംസാരിച്ചതോടെയാണ് ഇരുവരും ഏറ്റുമുട്ടിയത്. തങ്ങള്‍ സ്വാഭാവികമായ ചോദ്യങ്ങളാണ് ചോഗിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നാ സുരേഷിന് സ്വാധീനമുണ്ടെന്നും മാധ്യമങ്ങള്‍ പറഞ്ഞതോടെ വാക്കുതര്‍ക്കം രൂക്ഷമായി. മാധ്യമങ്ങള്‍ ചില പ്രത്യേകമായ ഉദ്ദേശങ്ങള്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ പങ്കുള്ളതെന്നും പിണറായി തുറന്നടിച്ചു. ഒരു മാസം മുമ്പ് വരെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തി കൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മറുചോദ്യം.
അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ നടക്കട്ടെ. ഇയാളെ നോക്ക് അന്വേഷിക്ക് എന്നെല്ലാം മാധ്യമങ്ങളല്ല ചൂണ്ടിക്കാണിക്കേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തുന്നത് മാധ്യമധര്‍മമല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് യശസ്സ് വര്‍ധിക്കുന്നത് വല്ലാത്ത പൊള്ളല്‍ ചിലര്‍ക്കുണ്ടാക്കുന്നുണ്ട്. അത് രാഷ്ട്രീയമായുള്ള കാര്യമാണ്. അതിനെ നേരിടാനാവാതെയാണ് ചിലര്‍ ഉപജാപ സംഘങ്ങളെ വെച്ച് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത്. പഴയ കാര്യങ്ങളൊക്കെ ഞാന്‍ ഇനി എണ്ണി പറയണോ. അത് എന്തായിരുന്നുവെന്ന്, ആ വൃത്തികെട്ട നിലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് പോകുന്നു എന്ന് ചിത്രീകരിക്കുന്നതിന് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയത് പോലെയാണ്, പഴയ മുഖ്യമന്ത്രിയെ പോലെയാണ് ഞാന്‍ എന്നൊക്കെ വരുത്തിതീര്‍ക്കാനാണ് ശ്രമം. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന്റെ ഭാഗമായി ചില മാധ്യമങ്ങളും പ്രവര്‍ത്തിച്ചു. അപ്പോഴാണ് സ്വര്‍ണക്കടത്ത് പ്രശ്‌നം വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്നായിരുന്നു തുടക്കം മുതല്‍ ആക്ഷേപണം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയുണ്ടായെന്ന് പറഞ്ഞത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ് ജനങ്ങള്‍ നിങ്ങള്‍ പറയും പോലെയാണ് വിശ്വസിക്കുന്നതെന്ന് കരുതരുത്. അതുകൊണ്ടാണ് എനിക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.