തദ്ദേശ തിരഞ്ഞെടുപ്പ്: ഡമ്മി ബാലറ്റ് അച്ചടിക്കാം, പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം തോന്നത്തക്ക രീതിയില്‍ അച്ചടിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
Recommended Video
ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ വെള്ള, നീല, പിങ്ക് എന്നീ നിറങ്ങള്‍ ഒഴിവാക്കി വേണം ഡമ്മി ബാലറ്റ് അച്ചടിക്കാന്‍. ഒരു സ്ഥാനാര്‍ഥി ബാലറ്റ് പേപ്പറില്‍ തന്റെ പേര് എവിടെ വരുമെന്ന് വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താനാണ് ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നത്. ഇങ്ങനെ അച്ചടിക്കുമ്പോള്‍ വാര്‍ഡില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ഡോ. നവ്‌ജ്യോത് ഖോസ. അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമേ പാടുള്ളൂ. ബ്ലോക്ക് പഞ്ചായത്തില്‍ ഇതു മൂന്നും ജില്ലാ പഞ്ചായത്തില്‍ നാലും വരെയാകാം.
മുനിസിപ്പാലിറ്റിയില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ടു വാഹനങ്ങള്‍ ഉപയോഗിക്കാം. കോര്‍പ്പറേഷനില്‍ നാലു വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണം. അനുവദനീയമായ ശബ്ദ പരിധി കര്‍ശനമായി പാലിക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ വാഹനത്തില്‍ ഉച്ചഭാഷണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ ഏതെങ്കിലും പോളിങ് ബൂത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ വിഡിയോയിൽ പകർത്തുന്നതിന് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും സംഘടനകൾക്കും അവസരമുണ്ടാകുമെന്നു ജില്ലാ കളക്ടർ പറഞ്ഞു. ബന്ധനകളോടെയാകും അനുമതി. വിഡിയോഗ്രഫി നടത്തുമ്പോൾ സമ്മതിദായകർ വോട്ട് ചെയ്യുന്ന പ്രക്രിയ ചിത്രീകരിക്കാൻ അനുവദിക്കില്ല. സമ്മതിദാന അവകാശത്തിന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്താനും പാടില്ല. വിഡിയോ ചിത്രീകരണത്തിന്റെ പകർപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്കല്ലാതെ മറ്റാർക്കും നൽകാൻ പാടില്ല.