സര്‍ക്കാര്‍ അനുവദിച്ച 37 സെന്റില്‍ കെ കരുണാകരന് പാര്‍ട്ടി വക സ്മാരകം; 35 കോടി രൂപ ചെലവ്
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരനു ശാശ്വത സ്മാരകം പണിയാൻ ഒരുങ്ങി കോൺഗ്രസ്. തിരുവനന്തപുരത്താണ് സ്മാരകം ഉയരുന്നത്. നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സ്മാരകമാണ് പാർട്ടി പണിയുന്നത്. പ്രധാന റോഡിനോട് ചേർന്ന് ബിഷപ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം.
കെപിസിസിയുടെ കീഴിൽ 12 വർഷം മുൻപ് രൂപീകരിച്ച കെ.കരുണാകരൻ ഫൗണ്ടേഷനാണ് സ്മാരക നിർമാണത്തിന് നേതൃത്വം നൽകുന്നത്. 35 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസിന്റെ ഓരോ ബൂത്ത് കമ്മിറ്റിയിൽ നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാർഷിക ദിനമായ ഡിസംബർ 23ന് മണ്ഡലം പ്രസിഡന്റുമാരെ ഇതിനുള്ള കൂപ്പണുകൾ ഏൽപിക്കും.
പഠനഗവേഷണ കേന്ദ്രം, ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
കെ.കരുണാകരനു സ്മാരകം തീർക്കാൻ കോൺഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ നീണ്ടുപോവുക ആയിരുന്നു. ഒടുവിൽ കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരത്തിൽ നടപടികൾ വേഗത്തിലാക്കാൻ ധാരണയായി.
കെ.സുധാകരൻ (ചെയർമാൻ), കെ.മുരളീധരൻ (വൈ. ചെയർമാൻ), പത്മജ വേണുഗോപാൽ (ട്രഷറർ), ഇബ്രാഹിംകുട്ടി കല്ലാർ (ജന. സെക്രട്ടറി) എന്നിവരാണ് ഫൗണ്ടേഷനു നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കൾ ഫൗണ്ടേഷന്റെ രക്ഷാധികാരികളാണ്.
പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ 1918 ജൂലൈ 5 നാണ് ജനിച്ചത്. 23 ഡിസംബർ 2010 ൽ ആണ് അദ്ദേഹം അന്തരിക്കുന്നത്. നാലു തവണ കേരള മുഖ്യമന്ത്രി ആയിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications