'അവന്റെ നില വഷളായി; ശ്വാസം കിട്ടാതായി', രഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായില്ലെന്ന് എംപി
തിരുവനന്തപുരം: കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുളള ആത്മഹത്യാ ശ്രമത്തിനിടെ മരണപ്പെട്ട രാജന്റെയും അമ്പിളിയുടേയും വീട് സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. മക്കളായ രാഹുലിനേയും രഞ്ജിത്തിനേയും എംപി ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം രഞ്ജിത്ത് കുഴഞ്ഞ് വീണപ്പോൾ കൊടക്കുന്നിൽ സുരേഷിന്റെ കാറിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. കൊടിക്കുന്നിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'' ഇന്ന് നെയ്യാറ്റിൻകരയിൽ പോലീസ് കുടിയൊഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ചു പോയ രാജൻ-അമ്പിളി ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ മകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അവന്റെ നില വഷളാകുകയും ശ്വാസം കിട്ടാതാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലീസിനോട് ഞാനടക്കമുള്ളവർ പറഞ്ഞിട്ടും തയ്യാറായില്ല.

എന്റെ വാഹനത്തിൽ ആണ് ആ കുട്ടിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ആക്കിയത്. ആ സമയത്ത് നമ്മൾ അവിടെ എത്തിയില്ലായിരുന്നെങ്കിൽ... ഇതേ സാഹചര്യങ്ങളിൽ നിന്ന് തന്നെയാണ് ഞാനും ഇവിടെ വരെ എത്തിയത്. പാവങ്ങളുടെ നേർക്കുള്ള പോലീസിന്റെ അതിക്രമം എന്താണെന്ന് നല്ല നിശ്ചയം ഉണ്ട്. ഒരു ജനപ്രതിനിധി ആയിട്ടു കൂടി ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഞാൻ അപേക്ഷിക്കുമ്പോൾ അവർക്ക് മുഖം തിരിക്കാനാകുന്നുണ്ടെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു പോകുകയാണ്..
പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് നമുക്കൊരു പോലീസ് സേന..?
മനുഷ്യ ജീവൻ സംരക്ഷിച്ചു കൊണ്ട് കടമ നിർവഹിക്കാൻ അറിയില്ലെങ്കിൽ പിന്നെന്തിനാണ് അവർക്ക് ട്രെയിനിംഗ് നൽകുന്നത്. ഇതൊരു കുടുംബത്തിന്റെ മാത്രം പ്രശ്നം അല്ല. കേരളത്തിൽ മുഴുവൻ ലക്ഷം വീട് കോളനികളിലും, ആദിവാസി ഊരുകളിലും, പുറമ്പോക്കിലും, ചേരികളിലും, താമസിക്കുന്ന, ദരിദ്ര-ദളിത് മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം. പാവങ്ങളോടുള്ള പോലീസിന്റെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇനിയും ഉപേക്ഷ വിചാരിക്കരുത്''.












Click it and Unblock the Notifications