തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി, ആറ് ദിവസത്തിനിടെ 18 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ പ്രതിസന്ധി. ആശുപത്രിയില്‍ ആറ് ദിവസത്തിനിടെ 18ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ തുടര്‍ന്ന് ഡോക്ടര്‍മാരടക്കം 150ഓളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇവരില്‍ 40ഓളം പേരും ഡോക്ടര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരാതിയുമായി നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നഴ്‌സുമാരുടെ സംഘടന പറഞ്ഞു.
അതേസമയം, തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായി തന്നെ തുടരുന്നു. ഇന്നലെയും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. 173 പേര്‍ക്കാണ് ജില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ലോണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ല. തീരപ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പാടുള്ളൂ. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലും യാത്ര അനുവദിക്കില്ല. ഇക്കാര്യം പോലീസ് ഉറപ്പു വരുത്തും. സംസ്ഥാന പോലീസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് വേണം പോലീസ് വിഭാഗം പ്രവര്‍ത്തിക്കാന്‍. മുന്‍നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി വയ്ക്കും. ആവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്താം.
ആശുപത്രി മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചിക്കടകള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി ഒരു കിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസ് നേതൃത്വത്തില്‍ നല്‍കും. ഈ പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലീഡ് ബാങ്ക് നേതൃത്വത്തില്‍ മൊബൈല്‍ എടിഎം സൗകര്യമൊരുക്കും.