പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആശങ്ക ഒഴിയുന്നില്ല..! ഇന്ന് 53 പേർക്ക് കൂടി കൊവിഡ്, 200 കൂടുതൽ രോഗികൾ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 114 പേരില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് പോസിറ്റീവായത്. ഇവരില്‍ 50 പേര്‍ തടവുകാരും രണ്ട് പേര്‍ ജീവനക്കാരും ഒരാള്‍ ഡോക്ടറുമാണ്. ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നേരത്തെയും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗവ്യാപനം വര്‍ദ്ധിച്ചതോടെ ജയില്‍ രണ്ട് ദിവസം അടച്ചിട്ട അവസ്ഥയിലായിരുന്നു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തിരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരും ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 71 കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 99 പേരിലായിരുന്നു പരിശോധന നടത്തിയത്. 71 കാരന് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെയാണ് മറ്റ് തടവുകാര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് 71 കാരന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജയിലില്‍ തന്നെ തുടരുന്ന വ്യക്തിയാണെന്ന് അധികൃതര്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആകെ 970 തടവുകാരാണുള്ളത്. രോഗം സ്ഥിരീകരിച്ച പലരും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല