തിരുവനന്തപുരത്തെ കൊവിഡ് മരണങ്ങൾ, സർക്കാർ കണക്കുകളിൽ ആശയക്കുഴപ്പമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശക്തമായ കൊവിഡ് വ്യാപനമുളള ജില്ലകളിലൊന്ന് തിരുവനന്തപുരമാണ്. ഇന്ന് 266 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ തിരുവനന്തപുരം ജില്ലയിലെ കൊവിഡ് മരണങ്ങളുടെ കണക്കുകളില്‍ ആശയക്കുഴപ്പമുളളതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വകുപ്പിന്റെ ക്ലസ്റ്റര്‍ റിപ്പോര്‍ട്ടുകളിലെ കണക്കുകളും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും കണക്കുകളും വ്യത്യസ്തമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Recommended Video
ജൂലൈ 31 വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തുപുരത്ത് ഇതുവരെ 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജില്ലയില്‍ ജൂലൈ 31 വരെ 45 ക്ലസ്റ്ററുകളാണുളളത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പറയുന്ന മരണങ്ങളുടെ എണ്ണം 22 ആണ്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരത്ത് ഇന്ന് 180 പേര്‍ കൊവിഡ് മുക്തരായി. സമ്പര്‍ക്കത്തിലൂടെ 242 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. 9 ആരോഗ്യപ്രവര്‍ത്തകരും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. യാത്രാചരിത്രമുളളവര്‍ രണ്ട് പേരാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മറിയപുരം സ്വദേശിയാണ് മരിച്ചത്. 50 വയസ്സായിരുന്നു പ്രായം. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെ ഉറവിടം കണ്ടെത്താനായില്ല. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന 5 പേര്‍ക്കും ഖത്തറില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 126 ആയി. ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതന്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍ (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.