തിരുവനന്തപുരത്ത് ഒരു സിപിഎം ബ്രാഞ്ച് തന്നെ ബിജെപിയായി മാറിയെന്ന്! കോൺഗ്രസിൽ നിന്നും ചോർച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും അടക്കമുളളവര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാനും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും മുന്നണികള്‍ നീക്കങ്ങള്‍ നടത്തുകയാണ്. അതിനിടെ ആദ്യമായി ഒരു നിയമസഭാ സീറ്റ് ബിജെപിക്ക് നല്‍കിയ തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടി ശക്തി ഉയര്‍ത്താനുളള നീക്കത്തിലാണ്. ജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തില്‍ ഏതാനും സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായി പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു.

വെങ്ങാനൂരിലെ ഏഴ് സിപിഎം പ്രവര്‍ത്തകരും അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നതായാണ് അവകാശവാദം. ബിജെപി നേതാവായ വിവി രാജേഷ് പരിപാടിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്. ''നേതാക്കന്മാരുടെയും, മക്കളുടെയും സ്വർണ്ണക്കടത്തിലും, അഴിമതിയിലും മനം മടുത്ത് തിരുവനന്തപുരത്ത് സിപി എമ്മിൽ പൊട്ടിത്തെറി, ഇന്ന് ഒരു പഞ്ചായത്ത് മെമ്പറുൾപ്പെടെ കോവളം മണ്ഡലത്തിൽ ഒരു സിപിഎം ബ്രാഞ്ച് തന്നെ ബിജെപിയായി മാറുന്നു'' എന്ന് വീഡിയോയ്ക്കൊപ്പം വിവി രാജേഷ് കുറിച്ചു.
കോവളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് വെങ്ങാനൂര്‍. പഞ്ചായത്തിലെ ഒരു സിറ്റിംഗ് സീറ്റ് അംഗവും തൊഴിച്ചല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഉള്‍പ്പെടെ ആണ് 7 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പ്രവര്‍ത്തകരും ജനതാദള്‍ എസ്സില്‍ നിന്ന് ഒരു പ്രവര്‍ത്തകനും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് വിവി രാജേഷ് അടക്കമുളളവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. വരും ദിവസങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് ഒഴുകും എന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications