പാർട്ടി ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന് ബിജെപിയുടെ അസംബന്ധ പ്രചരണം: സിപിഎം
കോവളം: കോവളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മുക്കൊല പ്രഭാകരന് അടക്കം അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നുളള റിപ്പോര്‍ട്ട് തളളി സിപിഎം. സിപിഎം കോവളം ഏര്യാ കമ്മിറ്റിയാണ് ബിജെപി അവകാശവാദം തളളി പ്രസ്താവന ഇറക്കിയിരിക്കുന്നത്.
സിപിഎം പ്രസ്താവന: ' സിപിഐഎമ്മിന്റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബിജെപി പ്രചരണം വസ്തുതാ വിരുദ്ധമെന്ന് സിപിഐഎം കോവളം ഏര്യാ കമ്മിറ്റി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിറുത്തി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഏര്യാ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയേയും അതോടൊപ്പം 16 പാർട്ടി മെമ്പർമാരെയും സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.
നിരവധി തവണ പാർട്ടി തീരുമാനങ്ങൾ അട്ടിമറിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തിട്ടുള്ളവരാണ് ഇവർ. പാർട്ടി ഇവർക്ക് നേരെ മുൻപും അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. മുൻപും പാർട്ടി വിട്ട് മറ്റ് ചില രാഷ്ട്രീയ പാർട്ടികളിൽ പോയിട്ടുള്ളവരാണ് ഇവരിൽ പലരും. അതുകൊണ്ട് തന്നെ ഇവർ ഇപ്പോൾ ബിജെപിയിൽ പോയതിൽ പ്രസക്തി ഇല്ല. ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബിജെപിയുടെ അസംബന്ധമായ പ്രചരണം നടക്കുന്നു. സിപിഐഎമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ല.
പാർട്ടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തിൽ ബിജെപിയുടെ കൊടി കൊണ്ട് വച്ചിട്ട് സിപിഐഎമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജ പ്രചരണമാണ് നടത്തുന്നത്. ഇത് വിഴിഞ്ഞം പ്രദേശത്തെ ജനങ്ങൾ തള്ളിക്കളയും. അസത്യമായിട്ടുള്ള ഈ പ്രചരണങ്ങൾ സിപിഐഎമ്മിനെ ബാധിക്കുന്നതല്ല എന്ന് പാർട്ടി കോവളം ഏര്യാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി എസ് ഹരികുമാർ പ്രസ്താവനയിൽ അറിയിച്ചു'.