നേമം തിരിച്ച് പിടിക്കും, ബിജെപിയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് സിപിഎം, നേമത്ത് ഇറക്കുക വി ശിവൻകുട്ടിയെ തന്നെ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണം പിടിച്ചെങ്കിലും നേമത്ത് ബിജെപി ജയിച്ചത് ഇടതുപക്ഷത്തിന് വന്‍ അടിയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. അതും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുകൊണ്ട്.
ആ ക്ഷീണം എന്ത് വില കൊടുത്തും ഇക്കുറി മാറ്റാനാണ് സിപിഎം ലക്ഷ്യമിടുന്നത്. നേമത്ത് ബിജെപി കുമ്മനം രാജശേഖരനെയോ ഒ രാജഗോപാലിനെയോ ഇറക്കാനാണ് സാധ്യത. സിപിഎം ഇക്കുറിയും വി ശിവന്‍കുട്ടിയെ തന്നെയാവും പരീക്ഷിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ..
ബിജെപിയുടെ ആദ്യ സീറ്റ്
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി ശിവന്‍കുട്ടി 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് നേമം. അന്നും ഒ രോജഗോപാല്‍ തന്നെയാണ് ബിജെപിയില്‍ നിന്ന് മത്സരത്തിന് ഇറങ്ങിയത്. 43661 വോട്ടുകള്‍ നേടി രാജഗോപാല്‍ രണ്ടാമത് എത്തി. 5 വര്‍ഷങ്ങള്‍ കഴിഞ്ഞുളള നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. രണ്ടാമനായിരുന്ന രാജഗോപാല്‍ ഒന്നാമത് എത്തി.
ശിവൻകുട്ടി രണ്ടാമത്
2016ലും വി ശിവന്‍കുട്ടിയെ ആണ് മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം രംഗത്ത് ഇറക്കിയത് ശിവന്‍കുട്ടിക്ക് 59142 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒ രാജഗോപാലിന് 67813 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ വി സുരേന്ദ്രന്‍ പിളള 13860 വോട്ടുകള്‍ നേടി മൂന്നാമതായി. 8641 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേമത്ത് കഴിഞ്ഞ തവണ ഒ രാജഗോപാലിന് ലഭിച്ചത്.
സിപിഎമ്മിന് വലിയ ക്ഷീണം
യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതാണ് രാജഗോപാല്‍ ജയിക്കാന്‍ കാരണമെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചതിനേക്കാള്‍ 6688 വോട്ടുകളുടെ കുറവായിരുന്നു 2016ലേത് എന്നതായിരുന്നു കാരണം. എന്തായാലും ഭരണം പിടിച്ചപ്പോഴും നേമം സീറ്റ് ബിജെപി നേടിയത് സിപിഎമ്മിന് വലിയ ക്ഷീണമായിരുന്നു.
ശിവന്‍കുട്ടിയെ തന്നെ
ഇത്തവണ സംസ്ഥാനത്ത് ഇടതുപക്ഷം ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നേമത്തെ നാണക്കേട് മാറ്റുക എന്നതിന് സിപിഎം വലിയ പ്രാധാന്യം തന്നെ കൊടുക്കുന്നു. വി ശിവന്‍കുട്ടിയെ തന്നെയാവും നേമത്ത് ഇക്കുറിയും സിപിഎം ഇറക്കുക. ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇത്തവണ നേമത്ത് ഉളളതെന്ന് വി ശിവന്‍കുട്ടി പറയുന്നു.
ബിജെപിക്ക് തന്നെ ലീഡ്
എംഎല്‍എ അല്ലെങ്കിലും കഴിഞ്ഞ നാലര വര്‍ഷക്കാലവും നേമം മണ്ഡലത്തില്‍ വി ശിവന്‍കുട്ടി സജീവമാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷ പ്രചാരണത്തിന് നേമത്ത് ചുക്കാന്‍ പിടിച്ചത് വി ശിവന്‍കുട്ടിയായിരുന്നു. നിയമസഭാ മണ്ഡലം തിരിച്ചുളള തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം നേമം മണ്ഡലത്തില്‍ ബിജെപിക്ക് തന്നെയാണ് ലീഡ്.
യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയില്ലെങ്കില്‍
എന്നാല്‍ ബിജെപിയുടെ ലീഡ് 8671ല്‍ നിന്നും 2204 വോട്ടായി കുറഞ്ഞിട്ടുണ്ട്. യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയില്ലെങ്കില്‍ ഇക്കുറി ജയിക്കാമെന്നാണ് ഇടത് പക്ഷം പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുമെന്ന് വി ശിവന്‍കുട്ടി പറയുന്നു. നേമത്ത് ജനങ്ങള്‍ക്കൊപ്പം താനുണ്ടായിരുന്നുവെന്നും ശിവന്‍കുട്ടി പറയുന്നു
കുമ്മനം രാജശേഖരനെ പരിഗണിക്കുന്നു
നേമം തിരിച്ച് പിടിക്കുക സിപിഎമ്മിന് അഭിമാന പ്രശ്‌നമാണ് എന്നത് പോലെ തന്നെ നേമം നിലനിര്‍ത്തുക ബിജെപിയുടേയും അഭിമാന പ്രശ്‌നമാണ്. പ്രായം ഒ രാജഗോപാലിന് മുന്നില്‍ തടസ്സമാകുമ്പോള്‍ പകരം കുമ്മനം രാജശേഖരനെ ബിജെപി നേമത്ത് പരിഗണിക്കാനാണ് സാധ്യത. ആര്‍എസ്എസിന്റെ വലിയ പിന്തുണ കുമ്മനം രാജശേഖരനുണ്ട്.
സീറ്റ് തിരിച്ചെടുത്തേക്കും
അതേസമയം നേമം മണ്ഡലത്തില്‍ ഇക്കുറി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2016ല്‍ നേമം സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ജനതാദള്‍ യുണൈറ്റഡിനാണ് നല്‍കിയത്. ഇത്തവണ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കും. അങ്ങനെ ആണെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസിനാണ് നേമത്ത് സാധ്യത. സെക്രട്ടറി ജിവി ഹരിയേയും നേമത്ത് പരിഗണിക്കുന്നുണ്ട്.