നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തക ആത്മഹത്യ ചെയ്തു: പ്രാദേശിക നേതാക്കളിൽ നിന്ന് മാനസിക പീഡനമെന്ന്!!
തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ പാർട്ടി പ്രവർത്തക തൂങ്ങി മരിച്ചു. അഴകിക്കോണം സ്വദേശിയായ ആശ (41)യെയാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകുമാറാണ് ഭർത്താവ്. ശ്രീകാന്ത്, അരുൺ കൃഷ്ണ എന്നിവർ മക്കളാണ്. സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആശയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകയും ആശാ വർക്കറുമായ ആശ പാർട്ടി പ്രവർത്തക കൂടിയാണ്. രണ്ട് ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് ഓഫീസ് ആരംഭിക്കുന്നതിന് വേണ്ടി പാർട്ടി ഏറ്റെടുത്ത കെട്ടിടത്തിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഗുരുതര ആരോപണം
പാർട്ടി ലോക്കൽ കമ്മറ്റി മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നവരിൽ നിന്ന് മാനസിക പീഡനം ഏൽക്കേണ്ടിവന്നിരുന്നുവെന്നും ഇത് താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആശ ആത്മക്കുറിപ്പിൽ ആരോപിക്കുന്നു. കൊറ്റാമം രാജൻ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പാർട്ടിയ്ക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ചെങ്കലിലെ നേതാക്കൾക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.

കോൺഗ്രസ് പ്രതിഷേധം
ആശയുടെ ആത്മഹത്യാ വാർത്ത പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദിയൻകുളങ്ങര പാറശ്ശാല റോഡും കോൺഗ്രസ് പ്രവർത്തകർ അരമണിക്കൂറോശം ഉപരോധിച്ചിരുന്നു. അതേ സമയം കമ്മറ്റിയിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം.
Recommended Video

പരാതി ലഭിച്ചില്ലെന്ന് പാർട്ടി
സിപിഎമ്മിന്റെ ഏരിയ കമ്മറ്റി യോഗം നടന്നിരുന്നു. എന്നാൽ മരിച്ച ആശ ഏരിയ കമ്മറ്റി അംഗമല്ലെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. അതേ സമയം ആശയിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചില്ലെന്നാണ് ഏരിയ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർന്നതോടെ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് പാറശ്ശാല ഏരിയ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications