ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടും, തീരദേശത്ത് ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലും
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ നീക്കം. വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുക. ഇക്കാര്യം വിമാനത്താവള അധികൃതർ അറിയിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് വ്യക്തമാക്കിയത്.
ബുറേവി ചുഴലിക്കാറ്റ്: ജനങ്ങൾക്ക് പോലീസിന്റെ 19 ജാഗ്രതാ നിർദേശങ്ങൾ, ചെയ്യേണ്ടതും പാടില്ലാത്തതും
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി രൂപമെടുത്തിരുന്നു. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തിരവനന്തപുരത്തേക്ക് അടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നികീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളം ഒറ്റ ദിവസത്തേക്ക് അടച്ചിടാനുള്ള തീരുമാനം.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ ഏത് സാഹചര്യവും നേരിടുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കര, വ്യോമ, തീര സംരക്ഷണ സേനകൾ സജ്ജരായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാങ്ങോട് കരസേനാ കേന്ദ്രത്തിൽ നിന്ന് സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ കോയമ്പത്തൂരിലെ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്ന് എംഐ 17, സാരദ് എന്നീ ഹെലികോപ്റ്ററുകൾക്ക് പുറമേ എഎൻ 32 വിമാനവും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ വിഴിഞ്ഞത്ത് തീര സംരക്ഷണ സേന രണ്ട് യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ ആക്കുളത്തെയും ശംഖുമുഖത്തേയും താവളങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഡിസംബർ 3 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.