ക്യൂ നിൽക്കുന്നതിനെച്ചൊല്ലി തർക്കം, കോലിയക്കോട്ടെ മദ്യഷാപ്പ് തല്ലിത്തകർത്തു... 3 കസ്റ്റഡിയിൽ
വെമ്പായം: ക്യൂ നിൽക്കുന്നതിനെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് വെഞ്ഞാറമൂട് കോലിയക്കോട്ടെ ബിവറേജസ് ഔട്ട്ലറ്റിൽ ഒരു സംഘം ആക്രമണം നടത്തി. കൗണ്ടറുകൾ ആക്രമിച്ച് മദ്യക്കുപ്പികൾ തല്ലി തകർക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഘം മദ്യം മോഷ്ടിക്കുകയും ചെയ്തതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
മദ്യം വാങ്ങാനെത്തിയ രണ്ടുപേർ ക്യൂ നിൽക്കുന്നതിനെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കിച്ചു. അതുകഴിഞ്ഞ് മദ്യം വാങ്ങി മടങ്ങിയ ഇവർ രാത്രി 8.55 ഓടെ പതിനഞ്ചോളം പേരുമായി മടങ്ങിയെത്തി കൗണ്ടറുകൾ ആക്രമിക്കുകയായിരുന്നു. കൗണ്ടറുകൾ തല്ലിപ്പൊളിച്ച സംഘം വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യക്കുപ്പികളും തല്ലിപ്പൊട്ടിച്ചു. മദ്യക്കുപ്പികൾ പൊട്ടാതെ സൂക്ഷിക്കാൻ ശ്രമിച്ച ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസെത്തുംമുമ്പേ കൗണ്ടറിൽ നിന്ന് 500 രൂപ വിലയുള്ള മദ്യക്കുപ്പികൾ മോഷ്ടിച്ച് സംഘം കടന്നു. ബിവറേജസിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെ പൊതുമുതൽ നശീകരണമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പോത്തൻകോട് ഗാന്ധിപുരം സ്വദേശികളായ സംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications