പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം, ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയത്തിന് അംഗീകാരമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പുതുക്കിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും.
കൂടുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകളുടെ പ്രവര്‍ത്തനം എന്നിവയുടെ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്കാവും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയും മുന്നോട്ട് വച്ചിട്ടുണ്ട്. പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപ കരാര്‍ നല്‍കാം. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് നിര്‍ദേശമുള്ളത്.

കൂടുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. ഔട്ട്‌ലെറ്റുകളുടെ ദൂരപരിധി കുറച്ചാണ് കൂടുതല്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തില്‍ നിര്‍ദേശമുണ്ട്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർ നടപടികൾ നിലച്ചത്. കൊവിഡ് പ്രതിസന്ധി തീർന്നതോടെയാണ് ഇക്കാര്യം സജീവമായി മുന്നോട്ട് കൊണ്ടു പോയത്.
സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണ് ഉള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
ജനങ്ങൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രമേ ഇനി പുതിയതായി സംസ്ഥാനത്ത് ആരംഭിക്കുകയുള്ളു. ബിവറേജസ് കോർപറേഷൻ നിർദേശിച്ച 175 ചില്ലറ വിൽപന ശാലകൾ പുതിയതായി അനുവദിക്കില്ല. വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും.












Click it and Unblock the Notifications