തിരുവനന്തപുരം വിമാനത്താവളം; വി മുരളീധരന്‍ നിലപാടിൽ നിന്നും മലക്കം മറിയുന്നത് പരിഹാസ്യം: എളമരം കരീം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും നടത്തിയ പ്രസ്താവനകൾ അത്യന്തം അപഹാസ്യവും വസ്തുതകളെ വളച്ചൊടിക്കുന്ന തരത്തിലുള്ളവയുമാണെന്ന് സിപിഎം നേതാവ് എളമരം കരീം അഭിപ്രായപ്പെട്ടു. തെറ്റായ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഈ വിഷയത്തിൽ ആദ്യം മുതൽ കേരളത്തിന് നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രം തീരുമാനമെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി മാർച്ചുമാസത്തിൽ രാജ്യസഭയിലെ ചോദ്യത്തിന് നൽകിയ ഉത്തരം. മാർച്ചുമാസത്തിലെ സാഹചര്യത്തിൽ നിന്ന് എന്ത് പുരോഗതി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. 2018ൽ തന്നെ കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ തീരുമാനം നടപ്പിലാക്കുക മാത്രമാണെന്നും ഈ തീരുമാനത്തിനുമേലുള്ള വിമര്ശനങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണെന്നാണ് വ്യോമയാന മന്ത്രി ഇന്ന് അഭിപ്രായപ്പെട്ടത്.
അങ്ങനെയെങ്കിൽ ഈ വിഷയത്തിന്മേൽ 2019ലും 2020ലും പാർലമെൻറിൽ അദ്ദേഹം നൽകിയ മറുപടികളും കേരള സർക്കാരിനും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നൽകിയ ഉറപ്പുകളും പൊള്ളയായ വാചകക്കസർത്ത് മാത്രമാണെന്ന് പറയാതെപറയുകയാണ് അദ്ദേഹം. വ്യോമയാന മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണ്.
കൈമാറ്റ പ്രക്രിയയ്ക്ക് സുപ്രീം കോടതി ഒരു എതിർപ്പും അറിയിച്ചിട്ടില്ലെന്നും കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകമാത്രമാണ് ചെയ്തതെന്നുമുള്ള വി മുരളീധരന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കുകയാണെങ്കിൽ മാർച്ച്മാസത്തിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി തെറ്റും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന താരത്തിലുമുള്ളതാണെന്ന് സമ്മതിക്കലാവും. ഈ നിലയിൽ സർവതലത്തിലും പരസ്പരവിരുദ്ധവും ഗൂഡ ലക്ഷ്യങ്ങളും ഉള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി വിധി എതിരാവുകയാണെങ്കിൽ ആ സമയത്ത് തക്കതായ തീരുമാനം എടുക്കും എന്നാണ് മുരളീധരന്റെ പ്രസ്താവനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ വിധി വരുന്നതുവരെയെങ്കിലും കാത്തുനിൽക്കാതെ ഇത്ര തിടുക്കത്തിൽ കൈമാറ്റം നടത്താനുള്ള തീരുമാനം ആരുടെ താല്പര്യത്തെ സംരക്ഷിക്കാനാണ്?? തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണം എന്ന ആവശ്യവുമായി 2018ൽ കേന്ദ്ര വ്യോമയാന മന്ത്രിയെ സന്ദർശിച്ച അദ്ദേഹം ഇപ്പോൾ സ്വന്തം നിലപാടിൽ നിന്നും മലക്കം മറിയുന്നത് പരിഹാസ്യമാണ്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി സംസ്ഥാന താല്പര്യത്തിനൊപ്പം ചേർന്ന് പ്രയത്നിക്കേണ്ട കേരളത്തിലെ ബിജെപി നേതൃത്വവും മലയാളിയായ കേന്ദ്ര സഹമന്ത്രി മുരളീധരനും എടുക്കുന്ന ഇത്തരം നിലപാടുകൾ ദൗർഭാഗ്യകരമാണ്. അത് നാട് തിരിച്ചറിയുമെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.