ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ നിലത്തടിച്ച് കൊന്നു: മരിച്ചത് രണ്ടാം പാപ്പാന്‍, തിരുവനന്തപുരത്ത്!
വർക്കല: ഇടഞ്ഞ ആന കലിപൂണ്ട് പാപ്പാൻന്മാരെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാംപാപ്പാൻ സംഭവസ്ഥലത്ത് മരണമടഞ്ഞു. ഒന്നാംപാപ്പാന്റെ കാലൊടിഞ്ഞു. രണ്ടാം പാപ്പാനായ കൊല്ലം കരീപ്ര ഇടയ്ക്കിടത്ത് മേനവൻചിറ മേലതിൽ വീട്ടിൽ രാഘവന്റെ മകൻ ബൈജു (45) ആണ് മരിച്ചത്. ഒന്നാം പാപ്പാൻ വേളമാനൂർ പുലിക്കുഴി സ്വദേശി സതീശന്റെ (38) കാലൊടിഞ്ഞു. ഇയാൾ പാരിപ്പളളി മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.
ഇടവ മാന്തറ ചിറയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നളളിപ്പിന് കൊണ്ടുവന്ന രാജശേഖരൻ എന്ന ആനയാണ്പാപ്പാന്മാരെ ആക്രമിച്ചത്. ആനയെ എലിഫന്റ് സ്‌ക്വാഡ് രാത്രി മയക്കുമരുന്ന് കുത്തിവച്ച് മെരുക്കി. ബൈജു ചുമതലയേറ്റിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇടവ മാന്തറ ചിറയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് വ്യാഴാഴ്ചയാണ് ആനയെ എത്തിച്ചത്.

എഴുന്നള്ളിപ്പിന് ശേഷം ആനയെ ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് തളച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ തീറ്റ കൊടുക്കാനായി സതീശൻ അടുത്തു ചെന്നപ്പോൾ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് ദൂരെയെറിഞ്ഞു. വീഴ്ചയിലാണ് സതീശന്റെ കാലൊടിഞ്ഞത്. സമീപവാസികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് മൂന്നരയോടെ ബൈജു ആനയെ മെരുക്കാനും വെള്ളം കൊടുക്കാനുമായി അടുത്തു ചെന്നു. ആന ഇടഞ്ഞതറിഞ്ഞ് ഉടമയും സ്ഥലത്തെത്തിയിരുന്നു. ബൈജുവിനെ ആന തുമ്പിക്കൈയിൽ തൂക്കിയെടുക്കുന്നത് കണ്ട് ഉടമ പിന്തിരിപ്പിക്കാൻ ആവത് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. രണ്ട് പ്രാവശ്യം ആന ബൈജുവിനെ നിലത്തടിച്ചു. ചുറ്റും കൂടിയവർ ബഹളം വച്ചതോടെ ബൈജുവിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ബൈജു തൽക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.












Click it and Unblock the Notifications