കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം: വാഹനങ്ങൾ തിരിച്ചുവിടൽ- ട്രയൽ ആരംഭിച്ചു
കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കഴക്കൂട്ടം ബൈപാസ് അടച്ച് വാഹനങ്ങൾ സർവീസ് റോഡുവഴി തിരിച്ചുവിട്ടുള്ള ട്രയൽറൺ ഇന്നലെ ആരംഭിച്ചു. ഇന്നും നാളെയും കൂടി ഇവ പരിശോധിച്ച ശേഷം ആറാം തീയതി മുതൽ ആറുമാസത്തേക്കാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കഴക്കൂട്ടം മുതൽ മുക്കോലയ്ക്കൽ ആറ്റിൻകുഴി വരെയുള്ള ബൈപാസ് പൂർണമായി അടച്ചാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
ഇത് ചില്ലറ കളിയല്ല, ലോക്സഭ തിരഞ്ഞെടുപ്പിന് ബിജെപി പൊടിച്ചത് 27000 കോടിയെന്ന് റിപ്പോര്‍ട്ട്
ഈ ഭാഗത്തെ പ്രധാന പോയിന്റുകളിൽ പൊലീസിനെയും ട്രാഫിക് വാർഡൻമാരെയും നിയോഗിച്ച ശേഷമാണ് ഇന്നലെ രാവിലെ 11 മുതൽ ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിൽ ട്രയൽ ആരംഭിച്ചത്. റോഡരികിലെ പാർക്കിംഗും വൺവേ കട്ടിംഗും ഒഴിവാക്കിയാൽ വാഹനങ്ങൾ സുഗമമായി പോകാൻ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ ബൈപാസിന്റെ ഇരുവശത്തുമുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പാർക്കിംഗ് ബുദ്ധിമുട്ടാകും.
സ്‌കൂളുകൾ കൂടി തുറന്നാൽ തിരക്ക് ഇരട്ടിയാകും. റോഡ് അടയ്ക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലെ മൂന്നു ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. നഗരത്തിലേക്ക് വരുന്ന കണ്ടെയ്‌നർ, ട്രെയിലർ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വെട്ടുറോഡ്, വെഞ്ഞാറമൂട് തൈക്കാട്, എം.സി റോഡ്, കാട്ടായിക്കോണം എന്നിവിടങ്ങളിൽ ഇൻഫർമേഷൻ ബോർഡും കാര്യവട്ടം - ചാവടിമുക്ക് - മെഡിക്കൽ കോളേജ് റോഡിൽ ആംബുലൻസ് റൂട്ടും പ്രദർശിപ്പിക്കും.