ലഹരിക്കടത്ത് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു പ്രതിയെ സാഹസികമായി പിടികൂടി
തിരുവനന്തപുരം: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ലഹരിക്കടത്ത് കേസിലെ പ്രതിയെ പുലർച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കോട്ടയം നീണ്ടൂർ ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജുകുട്ടിയെ പിടികൂടുന്നതിനിടെയാണ് നിലമ്പൂർ റെയ്ഞ്ച് ഇൻസ്പെക്ടർ മനോജ് കുമാറിന് വലതുകാൽ മുട്ടിന് താഴെ വെടിയേറ്റത്. എക്സൈസിന് നേരെ നാല് റൗണ്ട് വെടിയുതിർത്ത ജോർജ് കുട്ടിയെ അരമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ എക്സൈസ് അതിസാഹസികമായി കീഴടക്കി. ഇന്ന് പുലർച്ചെ 12.15ന് മലപ്പുറം വണ്ടൂർ വാണിയമ്പലം കോളനിയിലായിരുന്നു സംഭവം.
തൃശ്ശൂരില് വെട്ടേറ്റ കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു; 3 പേര് അപകടനില തരണം ചെയ്തു
ജൂൺ 23ന് തിരുവനന്തപുരത്ത് 20കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ജോർജ് കുട്ടി ബംഗളൂരുവിൽ വച്ച് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ആന്ധ്രാപ്രദേശിലെത്തിയ പ്രതി പരിചിതമായ കഞ്ചാവ് തോട്ടത്തിൽ ടെന്റ് കെട്ടി താമസമാരംഭിച്ചു. തുടർച്ചയായ മഴ കാരണം താമസം ബുദ്ധിമുട്ടായതോടെ കൂട്ടുകാരുടെ സഹായത്തോടെ ജൂലായ് 28ന് മലപ്പുറത്തെത്തി. വണ്ടൂർ വാണിയമ്പലം അറങ്ങോടൻ പാറയിലെ രണ്ടാംഭാര്യയുടെ വീട്ടിൽ ഇയാളെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്
തിരുവനന്തപുരത്തുനിന്നും എത്തിയ എക്സൈസ് ഉദ്യോഗസ്ഥരും നിലമ്പൂർ സർക്കിൾ പരിധിയിലെ അന്വേഷണസംഘവും ചേർന്ന് ചൊവ്വാഴ്ച പുലർച്ചെ വീട് വളഞ്ഞത്.തുടർന്ന് ജോർജ്കുട്ടി കൈയിലുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടിയുതിർത്തു. ഇതിനിടെയാണ് മനോജ് കുമാറിന് വെടിയേറ്റത്.
വീടുവളഞ്ഞ് ജോർജ് കുട്ടിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയ ജോർജ് കുട്ടി കൈവശംകരുതിയിരുന്ന പിസ്റ്റളുപയോഗിച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അടുക്കള വാതിൽ വളഞ്ഞുനിൽക്കുകയായിരുന്നു നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനോജ്. മനോജിനെ കാൽമുട്ടിൽ വെടിവച്ച് വീഴ്ത്തിയശേഷം ഒപ്പമുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയും വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു ജോർജ് കുട്ടി ശ്രമിച്ചത്. എന്നാൽ പിൻമാറാൻ കൂട്ടാക്കാതെ എക്സൈസ് സംഘം റിവോൾവർ ചൂണ്ടിയും ലാത്തിഉപയോഗിച്ചും ജോർജ്കുട്ടിയെ നേരിട്ടു. എക്സൈസുമായുണ്ടായ ഏറ്റുമുട്ടലിൽ ജോർജ് കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
മലപ്പുറം എക്സൈസ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ വി.എ പ്രദീപ്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ടി സജിമോൻ, എസ്.മനോജ്കുമാർ, റോബിൻ ബാബു, തിരുവനന്തപുരം എസ്.ഐ.ടി ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, എൻ.ശങ്കരനാരായണൻ, മധു, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ലിജിൻ, ടി.കെ സതീഷ്, വി.സുഭാഷ്, കെ.എസ്. അരുൺകുമാർ, സി.റിജു, എം.സുലൈമാൻ, ദിനേശ്, സവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.