കൈക്കൂലി കേസ്: തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ, കൈക്കൂലി വാങ്ങിയത് 20000 രൂപ!!
കൈക്കൂലി കേസ്: തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ, കൈക്കൂലി വാങ്ങിയത് 20000 രൂപ!!
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാർബർ ഓഫീസിലെ എക്‌സിക്യൂട്ടിവ് എൻജിനിയർ ദിനേശ് ശങ്കറിനെ വിജിലൻസ് പിടികൂടി. അഞ്ചുതെങ്ങിന് സമീപത്തെ രണ്ട് റോഡുകളുടെ ബില്ല് മാറുന്നതിനായി കരാറുകാരനായ ചിറയിൻകീഴ് സ്വദേശി മണിക്കുട്ടനിൽ നിന്ന് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ദിനേശ് ശങ്കറിനെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി അബ്‌ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബിജെപി എംപി പ്രഗ്യക്ക് കോടതിയില്‍ തിരിച്ചടി; ഹര്‍ജി തള്ളി, ഇളവ് നല്‍കിയില്ല
2,10,000 രൂപയുടെ ബില്ല് മാറുന്നതിന് മണിക്കുട്ടനോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേ റോഡിന്റെ ആദ്യ ബില്ല് മാറുന്നതിന് 25000 രൂപ കൈക്കൂലി നൽകിയിട്ടുണ്ടെന്ന് ഓർമിപ്പിച്ചെങ്കിലും ദിനേശ് ശങ്കർ ഉറച്ചുനിന്നു. തുടർന്നാണ് മണിക്കുട്ടൻ വിജിലൻസിനെ വിവരമറിയിച്ചത്.
ഇന്നലെ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ പണവുമായെത്താൻ കരാറുകാരനോട് ദിനേശ് ശങ്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവിടെയൊന്നും വരാതെ വൈകിട്ട് 4.30ന് തിരുവല്ലം, വാഴമുട്ടം ഹൈസ്‌കൂളിന് സമീപമെത്താൻ നിർദ്ദേശിച്ചു. അവിടെ വച്ച് പണം കൈപ്പറ്റി എണ്ണുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ് സംഘത്തിൽ തിരുവനന്തപുരം യൂണിറ്റ് ഇൻസ്‌പെക്‌ടർമാരായ പ്രസാദ്, സജി ശങ്കർ, സനൽകുമാർ, സോമശേഖരൻ നായർ, സജികുമാർ തുടങ്ങിയവരുണ്ടായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.